കഷ്ടപ്പാടുകളിൽ നിന്നും സ്വന്തം പരിശ്രമം കൊണ്ട് ഉയർന്നു വന്ന് സാമ്രാജ്യങ്ങൾ സൃഷ്ടിച്ച മനുഷ്യരുടെ കഥകൾ എല്ലാ കാലവും പ്രചോദനമാണ്. അതുപോലൊരു ഭൂതകാലമുള്ള വ്യക്തിയാണ് ഈ ചിത്രത്തിലുള്ളത്. മറ്റാരുമല്ല പിന്നണി ഗായിക നെഹാ കക്കർ ആണ് ദുരിതപൂർവ്വമായ കുട്ടിക്കാലം പിന്നിട്ട് ഇന്ന് ഏവരും അറിയുന്ന ഗായികയായി മാറിയ ആ കുട്ടി.
ഋഷികേശിൽ ജനിച്ച നെഹാ, നാല് വയസ്സുള്ളപ്പോൾ കുടുംബസമേതം ഡൽഹിയിലേക്ക് കുടിയേറി. കുടുംബം ഉപജീവനത്തിനായി മതപരമായ ചടങ്ങുകളിൽ പാടി ജീവിക്കുകയായിരുന്നു. “ഞാൻ നാല് വയസ്സ് മുതൽ പാടിത്തുടങ്ങി. അന്ന് സമയപരിധിയില്ലായിരുന്നു—പ്രഭാതം വരെ പാടേണ്ടിവന്നു. ചിലപ്പോഴൊക്കെ ആളുകൾ നമ്മളെ ശ്രദ്ധിക്കാറു പോലുമില്ല. ദീർഘനേരം പാടിയതിനാൽ പലപ്പോഴും അടുത്ത ദിവസം സ്കൂളിൽ പോകാൻ കഴിയാതെ വന്ന അനുഭവവും ഉണ്ടായിരുന്നു,” ഇന്ത്യൻ ഐഡൽ വേദിയിൽ നെഹാ കണ്ണീരോടെ ഓർത്തെടുത്തു.
കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും നേഹ ഓർക്കുന്നു. “എന്റെ അച്ഛൻ സമൂസ വിൽക്കാൻ തുടങ്ങിയത് സോനു ദീദിയുടെ കോളേജിന് പുറത്തായിരുന്നു (സഹോദരിയും ഗായികയുമായ സോനു കക്കർ). കോളേജ് കുട്ടികൾ അതു പറഞ്ഞു ദീദിയെ പരിഹസിച്ചിരുന്ന ആ ദിവസങ്ങൾ ഇന്നും മറക്കാനാവുന്നില്ല.”
16-ാം വയസ്സിൽ, നേഹ തന്റെ ജീവിതം മാറ്റിമറിച്ചൊരു തീരുമാനം എടുത്തു—ഇന്ത്യൻ ഐഡലിൽ ഓഡിഷൻ ചെയ്യാനായി മുംബൈയിലെത്തി. മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും, വർഷങ്ങൾക്കിപ്പുറം അവൾ അതേ വേദിയിൽ ജഡ്ജിയായി എത്തി എന്നത് വിധിയുടെ വിളയാട്ടം.
ആദ്യമായി മത്സരാർത്ഥിയായി എത്തിയപ്പോൾ എനിക്ക് ആത്മവിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. ‘ഞാൻ ഒന്നുമല്ല’ എന്നായിരുന്നു എന്റെ മനോഭാവം. എന്നാൽ ഇന്ന് ഈ വേദിയിൽ ജഡ്ജായി ഇരിക്കുമ്പോൾ, ആ കുട്ടി നേഹ എന്റെ മുന്നിൽ നിന്നുകൊണ്ട് ‘കണ്ടോ, എവിടെ നിന്ന് എവിടെയെത്തി’ എന്ന് ചോദിക്കുന്നതു പോലെ തോന്നി,” നേഹ അഭിമാനത്തോടെ പറഞ്ഞു.
2012-ൽ റിലീസ് ചെയ്ത കോക്ക്ടെയിൽ സിനിമയിലെ ‘സെക്കൻഡ് ഹാൻഡ് ജവാനി’ ആണ് നേഹയ്‌ക്ക് ആദ്യമായി വലിയ ബ്രേക്ക് സമ്മാനിച്ചത്. തുടർന്ന് യോ യോ ഹണി സിംഗ് നേഹയെ ‘ആജ് ബ്ലൂ ഹൈ പാനി’ പാടാൻ വിളിച്ചു. അവിടെ നിന്ന് നേഹയുടെ കരിയർ ഉയരുകയായിരുന്നു. ലണ്ടൻ തുമക്‌ദ, തുകർ തുകർ തുടങ്ങി നിരവധിപാട്ടുകൾ സൂപ്പർഹിറ്റായി.
ഇന്ന് നേഹ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായിക മാത്രമല്ല, ലോകമെമ്പാടുമുള്ള Spotify ലിസ്റ്റിൽ 22-ആം സ്ഥാനത്ത് എത്തിയ കലാകാരി കൂടിയാണ്.
എന്നാൽ ഈ വിജയത്തിനു താൻ വലിയ വില കൊടുത്തിട്ടുണ്ടെന്നും നേഹ പറയുന്നു. “തുടർച്ചയായി ഇന്ത്യയിലും വിദേശത്തുമായി ഷോകൾ നടത്തി. ശ്വാസംവിടാൻ പോലും സമയം കിട്ടിയില്ല. അത് ആരോഗ്യത്തെയും ബാധിച്ചു. ഇപ്പോൾ ആണ് ഒരു ബ്രേക്ക് എടുക്കാൻ കഴിഞ്ഞത്. അതു തന്നെ എന്നെ സംബന്ധിച്ച് ലക്ഷ്വറിയാണ്.
നടൻ ഹിമാൻഷ് കോഹ്‌ലിയുമായുള്ള ബന്ധം പിരിഞ്ഞതോടെ താൻ ഡിപ്രഷനിൽ ആയെന്നും തൈറോയിഡ്, ആക്സൈറ്റി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നും നേഹ വെളിപ്പെടുത്തി. എങ്കിലും, ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും കുടുംബത്തിന്റെ പിന്തുണയും ദൈവകൃപയും തന്നെയാണ് തനിക്ക് കരുത്തായതെന്ന് നേഹ പറയുന്നു.

“ഇന്ന് എന്റെ ജീവിതത്തിലെ പുരുഷന്മാർ- അച്ഛനോ, സഹോദരൻ ടോണിയോ, അല്ലെങ്കിൽ ഭർത്താവ് റോഹൻപ്രീതോ ആവട്ടെ—എല്ലാവരും ‘നേഹ ഞങ്ങളുടെ അഭിമാനമാണ്’ എന്ന് പറയുന്നു. അവർക്കെല്ലാം ഞാൻ അവരേക്കാൾ ഉയരങ്ങളിൽ എത്തണമെന്നാണ് ആഗ്രഹം. അതൊരു മനോഹരമായ അനുഭവമാണ്,” നേഹ അഭിമാനത്തോടെ പറഞ്ഞു.
നേഹാ കക്കർക്ക് ഇന്ന് ഏകദേശം 104 കോടി രൂപയുടെ ആസ്തിയുണ്ട് എന്നാണ് റിപ്പോർട്ട്. മുംബൈ ബാന്ദ്രയിലുള്ള പനോരമ ടവേഴ്‌സിലെ ആഡംബര അപ്പാർട്ട്‌മെൻ്റും സ്വന്തം നാടായ ഋഷികേശിലെ ഒരു ബംഗ്ലാവും ഉൾപ്പെടുന്നതാണ് അവരുടെ പ്രധാന സ്വത്തുക്കൾ. ഓഡി ക്യു7, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് 350 എന്നിവയുൾപ്പെടെ നിരവധി ആഢംബര വാഹനങ്ങളുടെ ശേഖരവും അവർക്കുണ്ട്. സിനിമ പിന്നണി ഗാനരംഗം, ലൈവ് പരിപാടികളും കച്ചേരികളും, റിയാലിറ്റി ഷോകളിലെ ജഡ്ജ്, ബ്രാൻഡ് എൻഡോഴ്‌സ്‌മെൻ്റുകൾ എന്നിവയാണ് നേഹയുടെ പ്രധാന വരുമാന സ്രോതസ്സുകൾ. ഇൻസ്റ്റാഗ്രാമിൽ 78 മില്യൺ ഫോളോവേഴ്‌സും നേഹയ്‌ക്കുണ്ട്.
















