സിനിമാ സെറ്റിൽ നടിയോട് ലെെംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ്. നേരത്തെ വന്ന പീഡനക്കേസുകളിൽ നിന്ന് ഒഴിവായത് കൊണ്ടുണ്ടായ ധെെര്യമായിരിക്കാം മൂന്നാമതും പീഡന ശ്രമം നടത്താൻ കാരണമെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഒന്നിൽ പിഴച്ചാൽ മൂന്നിലെന്നാണ് പ്രമാണം. പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. മൂന്നാമത്തെ കേസിൽ രഞ്ജിത്ത് ചട്ടിയിലായി. വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്. പുതിയ കരൾ അരക്കോടി മുടക്കി റീപ്ലാന്റ് ചെയ്തെന്നും പറയുന്നു. ജീവിതത്തിലേക്ക് ശക്തമായി തിരിച്ച് വരുമ്പോൾ ഇയാളെന്തിനാണ് ഇത്തരം തല്ലുകൊള്ളിത്തരത്തിന് പോയതെന്ന് മനസിലാകുന്നില്ല.
ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് ഓർത്തു.
ലൊക്കേഷനിൽ കാരവാനുള്ളിൽ വെച്ച് രഞ്ജിത്ത് തന്നെ കയറി പിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. ദയംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷൂട്ടിംഗിനിടെയാണ് സംഭവം. കഴിഞ്ഞ മാസം 28 നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ പൊലീസ് പെൺകുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. അറസ്റ്റ് ഭയന്ന രഞ്ജിത്ത് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. സുഹൃത്തായ നടന്റെ കാറിൽ രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പിടികൂടി.
തൊടുപുഴയിൽ വെച്ചാണ് സംവിധായകൻ അറസ്റ്റിലായത്. 14 ദിവസം റിമാന്റിലാണ് നിലവിൽ രഞ്ജിത്ത്.അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞയാളാണ് ശാന്തിവിള ദിനേശ്. സിനിമാ രംഗത്തെ മോശമായി കാണിക്കുന്നു എന്നായിരുന്നു സംവിധായകന്റെ വാദം. മലയാള സിനിമാ രംഗത്തെ സമകാലിക വിഷയങ്ങളിലെല്ലാം അഭിപ്രായം പറയുന്ന ശാന്തിവിള ദിനേശ് പല തവണ വിവാദത്തിലായിട്ടുണ്ട്. രഞ്ജിത്തിനെതിരെ നടി മാല പാർവതിയും രംഗത്ത് വന്നിട്ടുണ്ട്. സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗീക അതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്.കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്.
അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അത് കൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല. വയലേഷൻ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി. പോരെ? ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും.നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങൾക്കെതിരെ. അവൾ എന്നോ അവനെന്നോ വേർതിരിവില്ല എന്നാണ് മാല പാർവതിയുടെ പ്രതികരണം.
















