ലക്നൗ : ആർഎസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ മുസ്ലീം സാമൂഹിക സംഘടന .
സഹാറൻപൂരിലെ ജമാഅത്ത് ഹിമായത്തുൽ ഇസ്ലാം പ്രസിഡന്റ് അബ്രാർ ജമാലാണ് ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്തെഴുതിയത്. രാഷ്‌ട്രനിർമ്മാണത്തിനും സാമൂഹിക ഐക്യത്തിനും ഡോ. ഹെഡ്‌ഗേവാർ അനിതരസാധാരണമായ സംഭാവന നൽകിയിട്ടുണ്ടെന്ന് സംഘടന നൽകിയ കത്തിൽ പറയുന്നു . ഇന്നും ഹെഡ്‌ഗേവാർ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു.
ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക, രാഷ്‌ട്രനിർമ്മാണ മേഖലകളിൽ അദ്ദേഹം സമാനതകളില്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ സമൂഹത്തിൽ ഐക്യം, അച്ചടക്കം, ദേശസ്‌നേഹം എന്നിവയുടെ ആത്മാവിനെ ശക്തിപ്പെടുത്തി. ഈ ആവശ്യം ഗൗരവമായി പരിഗണിക്കണമെന്ന് കത്തിൽ അബ്‌റാർ ജമാൽ സർക്കാരിനോട് ആവശ്യപ്പെട്ടു. അത്തരമൊരു മഹത്തായ വ്യക്തിത്വം ഏറ്റവും ഉയർന്ന ദേശീയ ബഹുമതിക്ക് അർഹനാണെന്നും സംഘടന പറയുന്നു.
രാജ്യത്തിന്റെ പുതുതലമുറയ്‌ക്ക് ഒരു മാതൃകയായി ഡോ. ഹെഡ്‌ഗേവാറിന് ഭാരതരത്‌ന നൽകി ആദരിക്കണമെന്ന് അബ്രാർ ജമാൽ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇത് ഡോ. ഹെഡ്‌ഗേവാറിന്റെ സംഭാവനകളെ ആദരിക്കുക മാത്രമല്ല, ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.















