മാന്നാര്‍: ആര്‍എസ്എസ് ശാഖാ കാര്യവാഹ് കുമാരപുരം എരിയ്‌ക്കാവ് ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നനെ (32) ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
ഹരിപ്പാട് വെട്ടുവേനി കിഴക്കേകോടാമ്പള്ളി തെക്കേതില്‍ അഖില്‍ റോയ് (28), മണ്ണാറശാല രാധം ഹൗസില്‍ വിഷ്ണു സത്യന്‍ (33) ചെറുതന ശാസ്താംമുറി വാഴുവേലില്‍ തറയില്‍ അരുണ്‍കുമാര്‍ ബി (28അപ്പൂസ്) എന്നിവരെ ആക്രമണം നടന്ന സ്ഥലം, ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ച കുട്ടംപേരൂര്‍ പാലം എന്നിവിടങ്ങളിലാണ് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിഷ്ണുവിനെ വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കുട്ടംപേരൂര്‍ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ഇട്ടതായാണ് പ്രതികള്‍ പോലീസിന് മൊഴി നല്കിയിരിക്കുന്നത്. ആയുധങ്ങള്‍ ഉപേക്ഷിച്ചതായി പ്രതികള്‍ പറഞ്ഞ സ്ഥത്ത് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ പോലീസ് ഇന്നലെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇവിടെ വീണ്ടും പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തെളിവെടുപ്പ് പൂര്‍ത്തീകരിച്ച് ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യും. കേസില്‍ ഇനി ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്താതെ, കേസ് അവസാനിപ്പിക്കാനാണ് പോലീസ് തിടുക്കമെന്ന് ആക്ഷേപമുണ്ട്. നാലംഗ സംഘമാണ് അക്രമിച്ചതെങ്കിലും ഗൂഢാലോചനയില്‍ കൂടുതല്‍ പേര് പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്. ഹരിപ്പാട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാ നേതാവിന്റെ സംഘത്തില്‍പെട്ടവരാണ് അറസ്റ്റിലായവരെല്ലാം. എന്നാല്‍, ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
29ന് രാത്രി എട്ടുമണിയോടെ പുളിക്കീഴ് പെട്രോള്‍ പമ്പിനു കിഴക്കുവശത്തായിരുന്നു ആക്രമണം. കാര്‍ത്തികപ്പള്ളി വാതല്ലൂര്‍ കോയിക്കല്‍ ശാഖാ കാര്യവാഹ് കുമാരപുരം എരിയ്‌ക്കാവ് ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നനെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു. ഇരുകൈകള്‍ക്കും കാലിനും തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. വിഷ്ണു എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
















