ഭാവ്നഗർ (ഗുജറാത്ത്): രാജ്യത്തിന്റെ സമുദ്രമേഖലയ്‌ക്ക് വൻ ഉത്തേജനമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ‘സമുദ്ര സേ സമൃദ്ധി’ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി, ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ചും സേവാ പക്ഷാചരണത്തിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളെ പ്രശംസിച്ചുമാണ് പ്രസംഗം തുടങ്ങിയത്.
ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മുംബൈ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനലിന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. കൊൽക്കത്ത, പാരദീപ്, ചെന്നൈ, കാണ്ട്ല, എന്നൂർ, കാർ നിക്കോബാർ, വാരണാസി, പട്ന തുടങ്ങിയ തുറമുഖങ്ങളിലെ കണ്ടെയ്നർ ടെർമിനലുകൾ, കാർഗോ സൗകര്യങ്ങൾ, തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ എന്നിവയ്‌ക്കും അദ്ദേഹം തുടക്കം കുറിച്ചു.
ഗുജറാത്തിലുടനീളം 26,000 കോടിയിലധികം രൂപയുടെ കേന്ദ്ര–സംസ്ഥാന വികസന പദ്ധതികൾക്കും തറക്കല്ലിടുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു. ഛാര തുറമുഖത്തിലെ HPLNG റീഗ്യാസിഫിക്കേഷൻ ടെർമിനൽ, ഐഒസിഎൽ റിഫൈനറിയിലെ പുതിയ പദ്ധതികൾ, 600 മെഗാവാട്ട് ഗ്രീൻ ഷൂ ഇനിഷ്യേറ്റീവ്, ധോർദോ ഗ്രാമത്തിന്റെ സമ്പൂർണ സൗരോർജ്ജവൽക്കരണം, ആരോഗ്യ–ഗതാഗത–പുനരുപയോഗ ഊർജ്ജ പദ്ധതികൾ എന്നിവയാണ് പ്രധാനമായും ഉൾപ്പെട്ടത്.
ഭാവിയിൽ ഇന്ത്യയെ ഒരു പ്രധാന സമുദ്രശക്തിയാക്കാനുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, കപ്പൽ നിർമ്മാണ മേഖലയ്‌ക്ക് അടിസ്ഥാന സൗകര്യ പദവി നൽകിയതായി പ്രഖ്യാപിച്ചു. ഇത് ഇന്ത്യൻ ഷിപ്പിംഗ് കമ്പനികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ ലഭിക്കാൻ സഹായിക്കുമെന്നും വിദേശ ആശ്രിതത്വം കുറയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷിപ്പിംഗ് മേഖലയിലെ തെറ്റായ നയങ്ങൾ ഇന്ത്യയെ 95% വിദേശ കപ്പലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് തള്ളിയതായും, പ്രതിവർഷം 75 ബില്യൺ ഡോളർ വിദേശ കമ്പനികൾക്ക് ഇന്ത്യ നൽകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
2047-ഓടെ വികസിത രാഷ്‌ട്രമായി മാറണമെങ്കിൽ ഇന്ത്യ സ്വയംപര്യാപ്തമാകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “ചിപ്പുകളായാലും കപ്പലുകളായാലും ഇന്ത്യയിൽ തന്നെ നിർമ്മിക്കണം,” അദ്ദേഹം വ്യക്തമാക്കി. ലോഥലിൽ 4,500 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലെക്സിന്റെ പുരോഗതി അദ്ദേഹം വിലയിരുത്തുകയും, ഇന്ത്യയുടെ പുരാതന സമുദ്രപൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വലിയ പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, മൻസുഖ് മാണ്ഡവ്യ, ശാന്തനു താക്കൂർ, നിമുബെൻ ബംഭാനിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.











