കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടൻ ചോദ്യം ചെയ്യലിനായി ഹാജരായി. രാവിലെ 9.30ന് തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് എത്തിയത്. ഹൈക്കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും.
കേസിനെക്കുറിച്ച് ഇപ്പോൾ മിണ്ടാൻ പറ്റില്ലെന്നും ചോദ്യം ചെയ്യലിന് ആദ്യം ഹാജരായിട്ട് വരാമെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരിച്ചുവരുമ്പോൾ കൂടുതൽ പ്രതികരിക്കാമെന്നും ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും വേടൻ വ്യക്തമാക്കി. സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തിനിടെ അഞ്ചു തവണ ലൈംഗീകമായി പീഡിപ്പിക്കുകയും പാട്ട് പുറത്തിറക്കാന്‍ എന്ന പേരില്‍ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് യുവ ഡോക്ടർ നൽകിയ പരാതി.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ അഞ്ച് സന്ദര്‍ഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും താന്‍ മാനസികമായി തകര്‍ന്നുപോയെന്നും പരാതിയില്‍ പറയുന്നു. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. തുടർന്ന് മാനസികമായി തകരുകയും ഡിപ്രഷനിലേക്ക് എത്തുകയും ചെയ്തു.
അതേസമയം, താൻ എവിടെക്കും ഒളിച്ചോടിയിട്ടില്ലെന്നും ജനങ്ങൾക്ക് മുന്നിൽ തന്നെ ജീവിച്ച് മരിക്കാനാണ് തന്റെ തീരുമാനമെന്ന് കഴിഞ്ഞ ദിവസം വേടൻ പ്രതികരിച്ചിരുന്നു.
















