തിരുവനന്തപുരം: വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ മാല മോഷണക്കേസില്‍ കുടുക്കാനുള്ള പോലീസിന്റെ കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. പേരൂർക്കടയിലെ വീട്ടിൽനിന്ന് മാലമോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ ബിന്ദുവിനെ കുടുക്കാൻ പോലീസ് കഥ ഉണ്ടാക്കിയതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
തിരുവനന്തപുരം പനവൂര്‍ സ്വദേശിനി ബിന്ദു(36)വിനെ മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ച് പോലീസിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അമ്പലമുക്ക് സ്വദേശിനിയായ ഓമന ഡാനിയേലിന്റെ വീട്ടിലാണ് ബിന്ദു ജോലിക്കുനിന്നിരുന്നത്. ഇവിടെനിന്ന് മോഷണംപോയ മാല പിന്നീട് വീടിന് പിന്നിലെ മാലിന്യക്കൂനയില്‍നിന്ന് കണ്ടെത്തിയെന്നായിരുന്നു പോലീസ് നേരത്തേ പറഞ്ഞിരുന്നത്.
മോഷ്ടിച്ച മാല ബിന്ദു മാലിന്യക്കൂനയില്‍ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് പറഞ്ഞതെല്ലാം നുണക്കഥയാണെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വീട്ടുടമയായ ഓമന ഡാനിയേലിന് മറവിപ്രശ്‌നമുണ്ട്. കാണാതായ മാല ഇവര്‍ വീട്ടിനുള്ളില്‍ തന്നെ വെച്ചിരുന്നു. വീട്ടിനുള്ളില്‍നിന്നാണ് മാല പിന്നീട് കണ്ടെത്തിയത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് ന്യായീകരിക്കാനാണ് പോലീസ് നുണക്കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. സംഭവത്തില്‍ പേരൂര്‍ക്കട എസ്എച്ച്ഒയായിരുന്ന ശിവകുമാറിനെതിരേ നടപടി വേണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
മാല നഷ്ടപ്പെട്ടത് 2025 ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത് 23നായിരുന്നു. വീട്ടില്‍ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്‌ക്ക് 12 മണിവരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്‌ക്കുകയും ചെയ്തിരുന്നു. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും പോലീസ് ഇതൊന്നും ചെവികൊണ്ടില്ല. പിന്നീട് മാല കിട്ടിയതായി ഓമന ഡാനിയൽ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്, ബിന്ദുവിനെ പോലീസ് വിട്ടയച്ചു. സ്വർണമാല എങ്ങനെ ചവറുകൂനയിൽ എത്തിയെന്ന ചോദ്യത്തിനാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലൂടെ ഉത്തരമാകുന്നത്.
സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ ക്രൂരതകളുടെ കഥ പുറത്തുവരുന്നതിനിടെയാണ് മാല മോഷണക്കേസിൽ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ തന്നെ റിപ്പോർട്ട് പുറത്തുവരുന്നത്.
















