ന്യൂദൽഹി : ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയുടെ വേദിയിൽ നിന്ന് വന്ന ചിത്രങ്ങളാണ് ഇന്ന് ലോകം മുഴുവൻ ചർച്ചയാകുന്നത് . അന്താരാഷ്‌ട്ര വേദിയിൽ ഇന്ത്യയ്‌ക്ക് എത്രമാത്രം ബഹുമാനം ലഭിക്കുന്നു എന്നതിനെക്കുറിച്ച് പാകിസ്ഥാനിൽ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം പാകിസ്ഥാന്റെ സ്ഥാനത്തെ പറ്റി ആരും ചോദിച്ചിട്ടുപോലുമില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒപ്പം ചിരിച്ച് സംസാരിക്കുന്ന മോദിയുടെ ചിത്രങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ശക്തിയെ വിളിച്ചറിയിക്കുന്നു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മോദിയെ നോക്കുന്നതും പുടിന് ഹസ്തദാനം നൽകാൻ ഓടുന്നതും ഒക്കെ ദൃശ്യങ്ങളായി പുറത്തു വന്നിട്ടുണ്ട് . ഈ ചിത്രങ്ങൾ കണ്ട പാകിസ്ഥാൻ രാഷ്‌ട്രീയ കാര്യ വിദഗ്‌ദ്ധനായ താഹിർ ഗോറ പറഞ്ഞത് പ്രധാനമന്ത്രി മോദി വൻകിട പണമിടപാടുകാരനെ പോലെയും ഷെരീഫ് ഒരു പ്യൂണിനെ പോലെയുമാണ് കാണപ്പെടുന്നതെന്നാണ്.
ഇന്ത്യ ഒരു തിളങ്ങുന്ന മെഴ്‌സിഡസ് ആണെന്നും പാകിസ്ഥാൻ ഒരു മാലിന്യ ട്രക്ക് ആണെന്നും പാക് ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കയിൽ സംസാരിച്ച അതേ രംഗം എസ്‌സിഒ ഉച്ചകോടിയിലും കണ്ടതായി താഹിർ ഗോറ പറഞ്ഞു. അസിം മുനീർ അമേരിക്കയിൽ എന്ത് പറഞ്ഞാലും, എസ്‌സിഒ ഉച്ചകോടിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോടും ചിരിച്ചുകൊണ്ട് സംസാരിക്കുകയും സങ്കീർണ്ണമായ ഭൗമ – രാഷ്‌ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അതേ രംഗം തന്നെയാണ് നമ്മൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യ ദിവസം പ്രധാനമന്ത്രി മോദി ഷി ജിൻപിങ്ങുമായും രണ്ടാം ദിവസം വ്‌ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തി . പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുമ്പ് , രണ്ട് പ്രധാന കാഴ്ചപ്പാടുകൾ ഉയർന്നുവരുന്നുണ്ട്, രണ്ടും വളരെ പ്രധാനമാണ്. ആദ്യത്തെ കാഴ്ചപ്പാട് , പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായും ജിൻപിങ്ങുമായും തുല്യ തലത്തിലാണ് ഇടപെട്ടിരുന്നത് , അവർ പ്രധാനമന്ത്രി മോദിയെ തുല്യ ഭാഗമായി കാണുകയും ചെയ്തു എന്നതാണ് പ്രധാനം.’ – താഹിർ ഗോറ പറഞ്ഞു.
പ്രധാനമന്ത്രി മോദി പുടിനോടൊപ്പം മുന്നോട്ട് നീങ്ങി ഷഹബാസ് ഷെരീഫിന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ , അദ്ദേഹം ഷഹബാസ് ഷെരീഫിനെ നോക്കുക പോലും ചെയ്യുന്നില്ല. ഷഹബാസ് ഷെരീഫ് ഒരു പ്യൂണിനെ പോലെയാണ് തോന്നിയതെന്നും കാണുന്ന പാകിസ്ഥാനികൾക്ക് പോലും ലജ്ജ തോന്നിയെന്നുമാണ് ഗോറ പറയുന്നത് .
















