തിരുവനന്തപുരം: കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി പടര്‍ത്തുന്നു. ആരോപണങ്ങള്‍ കൂടുതലും സ്ത്രീകളുടേതാകുമ്പോള്‍ പൊതു സമൂഹത്തില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള അവമതിപ്പ് കൂടുന്നതായാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളായ സണ്ണി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. ജോസഫ്, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, എം.എം. ഹസ്സന്‍ തുടങ്ങിയവര്‍ യുവനേതാക്കളുടെ നടപടികളിലും ശൈലിയിലും കടുത്ത വിയോജിപ്പുള്ളവരാണ്.
മുമ്പും പല നേതാക്കളെക്കുറിച്ചും പീഡന ആരോപണങ്ങള്‍ പലസ്ത്രീകളും ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉണ്ടായതുപോലെ കടുത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടില്ല.
അഖിലേന്ത്യാതലത്തില്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി തളര്‍ച്ച നേരിടുന്ന ഘട്ടമാണിപ്പോള്‍. കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിഷയം പ്രധാന ചര്‍ച്ചയാകുമെന്നതുറപ്പാണ്. യുവ നേതാക്കളുടെ സംരക്ഷകനായി വി.ഡി. സതീശന്‍ മാറുന്നതിലും മുതിര്‍ന്ന നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. സതീശന്റെ തണലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലടക്കമുള്ളവര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, സതീശന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടിയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന ശൈലിക്കെതിരെ നേരത്തെ തന്നെ മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്.
അടുത്തിടെയാണ് യുവനേതാക്കളുടെ ജീവിത ശൈലിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ടായത്. സോഷ്യല്‍ മീഡിയ ഉണ്ടായതുകൊണ്ടുമാത്രം നേതാക്കളായ യുവാക്കളാണ് ഇന്ന് കോണ്‍ഗ്രസ്സിലുള്ളതില്‍ കൂടുതലും. സോഷ്യല്‍ മീഡീയയില്‍ റീലിട്ട് നേതാക്കളായവര്‍ക്ക് പാര്‍ട്ടിയുടെ പാരമ്പര്യവും സംസ്‌കാരവും അറിയില്ലെന്ന് പലരും തുറന്നു പറയുന്നതിലേക്കുവരെ കാര്യങ്ങളെത്തി.
യുവ നേതാക്കളുടെ വസ്ത്രധാരണത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നു. ഖാദിയെ മറന്നുള്ള ജീവിതം നല്ലതല്ലെന്ന് അജയ് തറയില്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. വിലകൂടിയ ബ്രാഡുകളുടെ വസ്ത്രങ്ങള്‍ ധരിക്കുന്ന ഹൈടെക് രാഷ്‌ട്രീയക്കാരുടെ വേഷമിട്ടു നടക്കുന്ന യുവനേതാക്കള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്ന് സമ്മതിക്കാന്‍ മറ്റു നേതാക്കളും തയാറായി. ഇതെല്ലാം ആധുനിക കാലത്തിന്റെ വേഷവിതാനങ്ങളാണെന്നും ഖദറിന്റെ വെണ്‍മ പ്രവൃത്തിയിലും ജീവിതത്തിലുമാണുണ്ടാകേണ്ടതെന്നും മറുവാദമുന്നയിച്ച കൂട്ടത്തില്‍ നിന്നൊരാള്‍ക്കാണ് ഇപ്പോള്‍ സ്ത്രീപീഡനക്കേസില്‍ പെട്ട് പാര്‍ട്ടി സ്ഥാനം ഒഴിയേണ്ടിവന്നത്.
സ്ത്രീയോട് മോശമായി സംസാരിക്കുക മാത്രമല്ല, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുറിയിലേക്ക് ക്ഷണിക്കുകയും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന നേതാവിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാനാകില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. ഇത്തരക്കാരെ സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവിനെതിരെയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ പടയൊരുക്കം.
















