തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിര്‍ണയത്തില്‍ ഗുരുതര ക്രമക്കേടും ചട്ടലംഘനവും. അക്കാദമിയുടെ നിയമാവലി പ്രകാരം നടക്കേണ്ട പുസ്തകമൂല്യനിര്‍ണയം നടക്കുന്നില്ല. വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡുകള്‍ നല്കുകയാണ് ഇപ്പോള്‍ നടക്കുന്ന രീതി എന്നാണ് വിമര്‍ശനം ഉയരുന്നത്.
സാഹിത്യ അക്കാദമിയില്‍ ഓരോ വര്‍ഷവും നല്കുന്ന അവാര്‍ഡുകള്‍ക്ക് രഹസ്യ മൂല്യനിര്‍ണയമാണ് നടക്കേണ്ടത്. മൂന്നു പേരാണ് ജൂറിയില്‍ ഉണ്ടാകേണ്ടത്. ജൂറി അംഗങ്ങള്‍ പരസ്പരം അറിയരുത്. രഹസ്യ സ്വഭാവത്തില്‍ സ്‌കോര്‍ ഷീറ്റുകള്‍ ഓരോരുത്തരും തയാറാക്കി നല്കണം. അക്കാദമി എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ഇവ ഒരുമിച്ച് ചേര്‍ത്ത് കണക്കാക്കിയാണ് അവാര്‍ഡ് നിര്‍ണയം നടത്തേണ്ടത്. എന്നാല്‍ ഇക്കുറി ഈ പ്രക്രിയ തന്നെ അട്ടിമറിക്കപ്പെട്ടു. പകരം ജൂറി അംഗങ്ങളെ ഒരുമിച്ച് അക്കാദമിയില്‍ വിളിച്ചുവരുത്തി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 10 പുസ്തകങ്ങളും ഒരു മണിക്കൂര്‍ കൊണ്ട് വിലയിരുത്തി മാര്‍ക്കിടുകയായിരുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്.
സാധാരണയായി ഓരോ അംഗവും തയാറാക്കുന്ന സ്‌കോര്‍ ഷീറ്റുകള്‍ക്കടിയില്‍ അവരുടെ പേര് എഴുതി ഒപ്പുവയ്‌ക്കുന്ന പതിവുണ്ട്. ഇക്കുറി ഇത്തരം സ്‌കോര്‍ ഷീറ്റുകളില്‍ ആരും ഒപ്പു വച്ചിട്ടുമില്ല. ജൂറി അംഗങ്ങള്‍ക്ക് പുസ്തകം വായിച്ചു നോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. അക്കാദമി ഭാരവാഹികള്‍ പറഞ്ഞവര്‍ക്ക് അവാര്‍ഡ് ശിപാര്‍ശ ചെയ്യേണ്ടി വന്നു എന്ന പരാതിയാണ് ഉയരുന്നത്. വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡുകള്‍ നല്കാന്‍ വേണ്ടിയുള്ള അക്കാദമിയുടെ കുതന്ത്രമാണ് ഇക്കുറി അരങ്ങേറിയത് എന്നാണ് ആക്ഷേപം. ജൂറി അംഗങ്ങള്‍ തന്നെ ഈ രീതിക്കെതിരെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
അവാര്‍ഡിനായി പുസ്തകങ്ങള്‍ ക്ഷണിച്ചാല്‍ അതില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന 10 പുസ്തകങ്ങളും ഓരോ ജൂറി അംഗത്തിനും അയച്ചുകൊടുക്കണം. ഈ പ്രക്രിയയും നടന്നിട്ടില്ല. അവാര്‍ഡ് നിര്‍ണയത്തിലെ ക്രമക്കേടും ചട്ടലംഘനവും ചൂണ്ടിക്കാട്ടി നിയമ നടപടിക്ക് ഒരുങ്ങുകയാണ് ചില എഴുത്തുകാര്‍ പി.കെ. പോക്കര്‍ക്ക് പുരസ്‌കാരം നല്കിയതും ഇഷ്ടദാനം.
ഇഷ്ടക്കാര്‍ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ ലംഘിച്ച് അവാര്‍ഡ് നല്കുന്ന രീതി മുന്‍പും അക്കാദമിയില്‍ നടന്നിട്ടുണ്ട്. 2020 ല്‍ വിലാസിനി പുരസ്‌കാരത്തിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.കെ. പോക്കറുടെ -വൈക്കം മുഹമ്മദ് ബഷീര്‍ സര്‍ഗാത്മകതയുടെ നീല വെളിച്ചം- എന്ന പുസ്തകം ഇങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സി. രാജേന്ദ്രന്‍, കെ.ബി. പ്രസന്നകുമാര്‍, സജയ്. കെ.വി എന്നിവരായിരുന്നു ജൂറിയില്‍. ജൂറി അംഗങ്ങള്‍ പ്രത്യേകമായി സ്‌കോര്‍ ഷീറ്റ് തയാറാക്കുന്നതിന് പകരം മൂന്നുപേരും ഒരുമിച്ച് അവാര്‍ഡ് ശിപാര്‍ശ ചെയ്തു കത്തെഴുതി ഒപ്പുവച്ചിരിക്കുകയാണ്. ഇത്തരം രീതികള്‍ അക്കാദമിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
അടിമുടി തെറ്റുകള്‍ നിറഞ്ഞതാണ് പുസ്തകം. വേണ്ടത്ര വിലയിരുത്തലുകള്‍ ഇല്ലാതെയാണ് പോക്കറുടെ പുസ്തകത്തിന് വിലാസിനിപുരസ്‌കാരം നല്കിയത്. ഒരു നോവലിനെക്കുറിച്ചുള്ള പഠനത്തിനാണ് വിലാസിനിപുരസ്‌കാരം നല്‌കേണ്ടതെന്ന് ബൈലോ പറയുന്നു. എന്നാല്‍ പി.കെ. പോക്കറുടെ പുസ്തകം വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ കുറിച്ചുള്ള പഠനമാണ്. നോവല്‍ പഠനമല്ല. മാത്രമല്ല അടിമുടി അക്ഷരത്തെറ്റും വ്യാകരണത്തെറ്റും നിറഞ്ഞതാണ് പുസ്തകം.















