രാജ്യന്യൂദല്‍ഹി: വിരുദ്ധപരാമര്‍ശങ്ങള്‍ നടത്തി ഒടുവില്‍ സുപ്രീംകോടതിയുടെ അടികിട്ടിയപ്പോള്‍ നാണക്കേട് മറയ്‌ക്കാന്‍ പുതിയ കളവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഹരിയാന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേര്‍ന്ന് ലക്ഷക്കണക്കിന് വോട്ടുകള്‍ മോഷ്ടിച്ചുവെന്നുമാണ് വാര്‍ത്താ സമ്മേളനത്തിലെ ആരോപണം. കോടതികള്‍ വരെ തെളിവില്ലെന്നും വെറും ആരോപണം മാത്രമാണെന്നും ചൂണ്ടിക്കാട്ടി തള്ളിയ ആരോപണമാണ് വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമായ ഉത്തരങ്ങളോടെ തള്ളിയ ആരോപണങ്ങളാണ് പുതിയ കണ്ടെത്തലെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യാജവിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍ ഉണ്ട്, ഒരാള്‍ക്ക് മൂന്നു സംസ്ഥാനങ്ങളില്‍ വരെ വോട്ട്, ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് ആരോപണങ്ങള്‍. പലയിടത്തും ലക്ഷക്കണക്കിന് വോട്ടര്‍മാരെ വ്യാജമായി ചേര്‍ത്തുവെന്നും ഇങ്ങനെ 40 ലക്ഷത്തോളം വോട്ട് കൃത്രിമമായി സൃഷ്ടിച്ചുവെന്നും രാഹുല്‍ വാദിക്കുന്നു. തെളിവെന്നു പറഞ്ഞ് ചില കണക്കുകളും രാഹുല്‍ പ്രദര്‍ശിപ്പിച്ചു.
രാഹുല്‍ നിരന്തരം രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചു തന്നെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ, ചൈന ഭാരതത്തിന്റെ 2000 ചതുരശ്ര കിലോമീറ്റര്‍ കൈയേറി, ചൈനീസ് പട്ടാളം ഭാരത സൈനികരെ തല്ലിച്ചതച്ചു തുടങ്ങിയ പരാമര്‍ശങ്ങള്‍ രാഹുല്‍ നടത്തിയിരുന്നു.
ചൈന ഭൂമി കൈയേറിയെന്ന ആരോപണത്തിന് എന്തുതെളിവാണുള്ളതെന്ന് ആരാഞ്ഞ കോടതി ഇത്തരം ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിക്കുന്നതിനുപകരം സാമൂഹ്യമാധ്യമങ്ങളില്‍ എന്തിനാണ് ഉന്നയിക്കുന്നതെന്നും ചോദിച്ചു. ഒരു ഭാരതീയനും ഇങ്ങനെ സംസാരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പരമോന്നത നീതി പീഠത്തിന്റെ വിമര്‍ശനവും ചോദ്യങ്ങളും ഒരു ഭാരതീയനും ഇങ്ങനെ ചെയ്യില്ല എന്ന പരാമര്‍ശവും രാഹുലിനും കോണ്‍ഗ്രസിനും വലിയ നാണക്കേടാണുണ്ടാക്കിയത്. രാജ്യമൊട്ടാകെ ഇത് വലിയ ചര്‍ച്ചയായി. രാഹുലിന്റെ പഴയ പ്രസ്താവനകളും നടപടികളും പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. ഇതോടെ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസും പ്രിയങ്കയും കോടതിക്കെതിരെ പോലും ഇറങ്ങി. ഈ നാണക്കേടു മറയ്‌ക്കാനും വിവാദം മുക്കാനുമാണ് രാഹുല്‍ പഴയ വാദങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ കുറേ കണക്കുകള്‍ നിരത്തിയതും പഴയ വാദങ്ങള്‍ ശരിയെന്ന് സ്ഥാപിക്കാന്‍ മാത്രം. തെരഞ്ഞെടുപ്പു കമ്മിഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് രാഹുലും കൂട്ടരും നടത്തിയത്.
















