വൈദിക മതത്തില്‍ നിന്നു ഹിന്ദുമതത്തിലേക്ക് -സനാതന ധര്‍മ്മാ ചരണത്തിലേക്ക് – ക്രമേണയുള്ള മാറ്റത്തിനു പ്രചോദകവും ആധാരശിലയുമായിട്ടാണ് നമ്മുടെ ഇതിഹാസങ്ങള്‍ രചിക്കപ്പെട്ടത്. അവ വേദങ്ങളുടെ വിശകലനവും വിപുലീകരണവുമാണ്. ഇവയില്‍ പ്രത്യേകിച്ചു രാമായണം പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, കമ്പോഡിയ,സിംഗപ്പൂര്‍, തായ്‌ലന്റ്, ശ്രീലങ്ക ഇവിടങ്ങളില്‍ സഹസ്രാബ്ദങ്ങളോളം ജനങ്ങളെ സ്വാധീനിച്ചിരുന്നു. അവരുടെ നിത്യജീവിതത്തെ രാമായണം ആഴത്തില്‍ ആവേശിച്ചതിനു തെളിവുകള്‍ ഇന്നും ലഭ്യമാണ്. ഇവ രണ്ടും ഇന്ത്യയെ മുഴുവനും ആശ്ലേഷിക്കുന്നുണ്ട്. ഭാരതത്തിലെ സാധാരണക്കാരെ ആ സേതുഹിമാചലം കൂട്ടിയിണക്കി ഒരാത്മബന്ധം സൃഷ്ടിച്ചുവെന്നതാണ് രാമായണത്തിന്റെ മഹത്ത്വം. ചുരുക്കത്തില്‍ രാമായണവും ഭാരതവും ജനങ്ങള്‍ സ്വാംശീകരിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഭാരതം പത്തുപതിനഞ്ചു ചെറുരാഷ്ടങ്ങളായി മാറിയേനേ.
ഇതിഹാസങ്ങളില്‍ രാമായണത്തിന്റെ വാസ്തുശില്പം മാനവധര്‍മ്മത്തിന്റെ ഉദാത്തമായ ഉദാഹരണമായി വാഴ്‌ത്തപ്പെടുന്നു. രാമനും ലക്ഷ്മണനും തമ്മിലുള്ള സുദൃഢബന്ധം ഇന്ത്യന്‍ ക്ലാസ്സിക്കില്‍ മാത്രമല്ല ലോക സാഹിത്യത്തില്‍ തന്നെ അനുപമമായി തുടരുന്നു. തന്റെ ലൗകിക സുഖങ്ങളെല്ലാം സ്വമേധയാ ഉപേക്ഷിച്ചു ജ്യേഷ്ഠനെ അനുഗമിച്ചു 14 വര്‍ഷം വനവാസവും മറ്റു കെടുതികളും അനുഭവിച്ചത്, ഒരമ്മ മക്കളല്ലെങ്കിലും ഭ്രാതൃസ്‌നേഹത്തിന്റെ പരമകാഷ്ഠയാണ്. ജ്യേഷ്ഠന്റ ഇംഗിതമറിഞ്ഞു പ്രവൃത്തിക്കുന്ന ലക്ഷ്മണന്‍ രാമനെ രാമന്റെ നിഴലെന്നപോലെ പിന്തുടര്‍ന്നു. ‘രാമനെ ജനകനെപ്പോലെയും, സീതയെ എന്നെപ്പോലേയും’ കാണണമെന്ന അമ്മ സുമിത്രയുടെ ഉപദേശം ഇല്ലായിരുന്നുവെങ്കിലും ലക്ഷ്മണന്റെ ഭ്രാതൃസ്‌നേഹത്തില്‍ അണുപോലും കുറവുണ്ടാവില്ലെന്നു വേണം കരുതാന്‍. കിഷ്‌കിന്ധയില്‍ വെച്ച് സീതയുടെ ആഭരണങ്ങള്‍ കാട്ടിയപ്പോള്‍ ലക്ഷ്മണന്‍ പറഞ്ഞത് ചരിത്രം കുറിച്ച വാക്കുകളാണ്.
‘തോള്‍വളകളും കര്‍ണ്ണാഭരണങ്ങളും എനിക്കറിയില്ല. ‘നൂപുരം അഭിജാനാമി നിത്യം പാദാദി വന്ദനാല്‍.’ എന്നും കാല്‍ വണങ്ങുന്നതു കൊണ്ട് അറിയാം ഈ തളകള്‍ ദേവിയുടേതു തന്നെ.!
ജ്യേഷ്ഠത്തിയമ്മയോടു ലക്ഷ്മണന്‍ കാണിച്ച കരുതലും വിനയവും മറ്റെവിടെ കാണാനാവും. അതേസമയം ലക്ഷ്മണനെ ഏറെ നൊമ്പരപ്പെടുത്തിയ സീതാപരിത്യാഗം ചെയ്യാന്‍ രാമന്‍ അനുജനെത്തന്നെയാണ് തെരഞ്ഞെടുത്തത്. അതായത് കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലും ലക്ഷ്മണനിലാണ് രാമന്‍ വിശ്വാസമര്‍പ്പിച്ചത്.
ബാലിയും സുഗ്രീവനും ഒരമ്മ മക്കളാണ്, അച്ഛന്മാര്‍ വേറെയെങ്കിലും. ബാലി സുഗ്രീവന്മാര്‍ തമ്മില്‍ അദമ്യമായ പകയും വൈരാഗ്യവുമാണുള്ളത്. ബാലിയും മായാവിയും തമ്മില്‍ ഗുഹയില്‍ നടന്ന മരണപ്പോരാട്ടത്തിനു ശേഷമുണ്ടായ അപ്രതീക്ഷിത നീക്കങ്ങളാണ് ഇവരെ ബദ്ധവൈരികളാക്കിയത്. ജ്യേഷ്ഠന്‍ കൊല്ലപ്പെട്ടുവെന്നു കരുതി സുഗ്രീവന്‍ ഗുഹാമുഖമടച്ചു മടങ്ങി കിഷ്‌കിന്ധയിലെത്തി. മന്ത്രിമാര്‍ അദ്ദേഹത്തെ രാജാവാക്കി വാഴിച്ചു. പക്ഷേ മായാവിയെ വധിച്ചു തിരിച്ചെത്തിയ ബാലി സുഗ്രീവനെ തെറ്റിദ്ധരിച്ചു. പൊറുതി മുട്ടിയ സുഗ്രീവന് നില്‍ക്കാനിടമില്ലാതെ’ബാലികേറാമല’യായ ഋശ്യമൂകാചലത്തില്‍ അഭയം തേടേണ്ടിവന്നു. മതംഗമഹര്‍ഷിയുടെ ശാപം മൂലമാണ് ബാലിക്ക് ഋശ്യമൂകാചലം അപ്രാപ്യമായത്.
പിന്നീട് രാവണന്റെ സീതാപഹരണത്തിനു ശേഷം അന്വേഷിച്ചലഞ്ഞു രാമലക്ഷ്മണന്മാര്‍ ഋശ്യമൂകാചല സമീപമെത്തി. സുഗ്രീവന്റ ആത്മസുഹൃത്തായ ഹനുമാന്‍ രാമലക്ഷ്മണന്മാരെക്കണ്ടു യാഥാര്‍ത്ഥ്യമറിഞ്ഞു. അങ്ങനെ സുഗ്രീവന്‍ സീതാന്വേഷണത്തിനു മുന്‍കൈയെടുക്കാമെന്നേററു. പക്ഷേ ശ്രീരാമനുമായി സന്ധി സമയത്ത് ബാലിയെ വധിച്ചു തന്നെ കിഷ്‌കിന്ധയിലെ രാജാവാക്കണമെന്നു സുഗ്രീവന്‍ നിബന്ധന വെക്കുന്നു.
ചില വരബലം കൊണ്ടു നേരിട്ടെതിര്‍ത്തു ബാലിയെ തോല്‍പ്പിക്കാനാവില്ല. അങ്ങനെ രാമന് ഒളിഞ്ഞു നിന്നു വേണ്ടി വന്നു ബാലി നിഗ്രഹം നടത്താന്‍.
തുടര്‍ന്നു സുഗ്രീവന്‍ ജ്യേഷ്ടപത്‌നിയായ താരയെ ഭാര്യയായി സ്വീകരിക്കുന്നുമുണ്ട്. വാനരന്മാരുടെ ഇടയില്‍ ഇത് തെറ്റല്ലായിരിക്കാം. സുഗ്രീവന്റെ മനസ്സില്‍ സ്വല്‍പം അധികാരക്കൊതി പതുങ്ങിക്കിടന്നിരുന്നോ എന്നു സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല.
ഒരച്ഛനമ്മ മക്കളാണ് രാവണനും വിഭീഷണനും. രാവണന്‍ സീതയെ കടത്തിക്കൊണ്ടു വന്നതിനെ സാത്വികനായ വിഭീഷണന്‍ എതിര്‍ക്കുന്നു. സീതയെ രാമനെ ഏല്‍പിച്ചു മാപ്പപേക്ഷിക്കണമെന്ന വിഭീഷണ വാക്യം രാവണനെ കുപിതനാക്കി. അങ്ങനെ രാവണന്‍ അനുജനെ ആട്ടിപ്പുറത്താക്കി. വിഭീഷണനു യുദ്ധത്തില്‍ നിന്നു വിട്ടു നില്‍ക്കാമായിരുന്നു. പക്ഷേ വിഭീഷണന്‍ രാമനെ അഭയം പ്രാപിക്കുകയാണ് ചെയ്തത്. യുദ്ധാനന്തരം ലങ്കയിലെ രാജാവായി വിഭീഷണന്‍ അഭിഷേകം ചെയ്യപ്പെട്ടു. വിഭീഷണന്റെ മനോനിലയും വേണമെങ്കില്‍ സംശയിക്കാം.
രാമായണത്തില്‍ കൂടുതല്‍ വര്‍ണ്ണിക്കാതെ പോയ ഭരതനു ശ്രീരാമനോടുള്ള അഗാധമായ ഭ്രാതൃസ്‌നേഹം വളരെ ചുരുങ്ങിയ വരികളില്‍ വാല്മീകി വരച്ചു വെച്ചിട്ടുണ്ട്. സകലസൗഭാഗ്യങ്ങളോടെ അയോധ്യ ചക്രവര്‍ത്തിയാവാന്‍ ഒരു തടസ്സവുമില്ലാതിരുന്നിട്ടും ഭരതന്‍ കാട്ടിയ ഭ്രാതൃസ്‌നേഹം ലോക ചരിത്രത്തിലും സാഹിത്യത്തിലും അതുല്യവും അനുപമവും ആയിത്തന്നെ തുടരും. കേകേയത്തില്‍ നിന്നു തിച്ചെത്തി വിവരങ്ങളെല്ലാം അറിഞ്ഞ ഭരതന്‍, കാട്ടില്‍ പോയി രാമനെ കൂട്ടിക്കൊണ്ടു വരാന്‍ ശ്രമിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും രാമന്‍ കുലുങ്ങിയില്ല. ദര്‍ഭപ്പുല്ലു വിരിച്ചു രാമന്റെ മുന്നില്‍ അദ്ദേഹം വഴങ്ങുന്നതുവരെ ഉപവാസം കിടക്കാന്‍ ഒരുങ്ങി ഭരതന്‍. അദ്ദേഹം എല്ലാവരും കേള്‍ക്കെ പറയുന്നുണ്ട് –
ന യാചേ പിതരം രാജ്യം
നാനുശാസാമി മാതരം
‘ഞാനച്ഛനോടു രാജ്യം യാചിച്ചിട്ടില്ല.
അമ്മയോടു അങ്ങനെ പറഞ്ഞിട്ടുമില്ല’
ഇതൊന്നും തന്നെ, രാമനെ തന്റെ തീരുമാനത്തില്‍ നിന്നിളക്കിയില്ല. ഒടുക്കം ഗത്യന്തരമില്ലാതെ ഉപാധികളോടെ തിരിച്ചു പോകാമെന്നേറ്റു. അയോധ്യയില്‍ പ്രവേശിക്കാതെ, ജ്യേഷ്ഠനെ പോലെ ‘ജടാചീരധാരി’യായി ഫലമൂലങ്ങള്‍ മാത്രം ഭക്ഷിച്ചു, പാദുകങ്ങളില്‍ രാജതന്ത്രത്തെ സമര്‍പ്പിച്ചു ഞാന്‍ കഴിയും. 14 വര്‍ഷം കഴിഞ്ഞു പിറ്റന്നാള്‍ രാമന്‍ വന്നില്ലെങ്കില്‍ അഗ്‌നിപ്രവേശം ചെയ്യും.’ ഇതായിരുന്നു ഭരതന്റെ ഉറച്ച തീരുമാനം.
ഏറെ കൊട്ടിഘോഷിക്കാറുള്ള ലക്ഷ്മണന്റ ഭ്രാതൃസ്‌നേഹത്തെ ഒരല്പം പുറകിലാക്കുന്നതല്ലേ ഭരതന്റേത്. വാല്മീകി ലക്ഷ്മണനെ രാമന്റെ നിഴലു പോലെ സന്തത സഹചാരിയാക്കിയെങ്കിലും ,കുറഞ്ഞ വരികളെക്കൊണ്ടും പറയാതെപറഞ്ഞും ഭരതനെ കൂടുതല്‍ ആദര്‍ശവാനാക്കിയെന്നു കരുതണം.











