മെൽബൺ (ആസ്‌ട്രേലിയ): മെൽബണിലെ കിഴക്കൻ പ്രാന്തപ്രദേശമായ ബൊറോണിയയിൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ചുവരിൽ കഴിഞ്ഞ ദിവസം കണ്ട വംശീയ ചുവരെഴുത്ത് അധികൃതർ ഏറെ ഗൗരവത്തിൽ അന്വേഷിക്കുന്നു. 15 വർഷം മുമ്പ് ഭാരതീയർക്കെതിരേ മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുകയും ഒട്ടേറെപ്പേരെ ആക്രമിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ആസ്‌ട്രേലിയൻ അധികൃതരുടെ ശക്തമായ നടപടികളെ തുടർന്ന് കുഴപ്പക്കാരെ കണ്ടെത്തി ശിക്ഷിച്ച സംഭവങ്ങളുമുണ്ടായി.
പ്രസിദ്ധമായ സ്വാമിനാരായൺ ക്ഷേത്രത്തിന്റെ ചുവരിലാണ് ‘ വിട്ടുപോകുക’ എന്ന് ഭാരതീയരെ ഉദ്ദേശിച്ചുള്ള ചുവരെഴുത്തുകൾ വന്നത്.
നാലു സംഭവങ്ങൾ അടുത്തടുത്ത ദിവസങ്ങളിലായി ഉണ്ടായതായി ആസ്‌ട്രേലിയൻ പത്രങ്ങളായ ബ്രിസ്‌ബേൺ ടൈംസും ദി സിഡ്‌നി മോർണിംഗ് ഹെറാൾഡും റിപ്പോർട്ട് ചെയ്തതു. വാദ്‌ഹേഴ്സ്റ്റ് ഡ്രൈവിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിനു പുറമേ, സമീപത്തുള്ള കിംഗ്സ്ലാൻഡ് ചൈനീസ് റെസ്റ്റോറന്റിലും ചാൾസ് കിംഗ് ഡംപ്ലിംഗ് എന്ന് രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിലും ചുവരെഴുത്തുണ്ട്. ‘വിട്ടുപോകൂ’ എന്നും മറ്റ് വംശീയ അധിക്ഷേപങ്ങളുമാണ് എഴുത്തുകൾ.
മൗണ്ടൻ ഹൈവേയിലെ ഒരു രോഗശാന്തി കേന്ദ്രവും അതേ രാത്രിയിൽ തന്നെ വികൃതമാക്കി. വിവിധ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു, പോലീസ് പറയുന്നു. ‘നമ്മുടെ സമൂഹത്തിൽ വിദ്വേഷപരവും വംശീയവുമായ പെരുമാറ്റത്തിന് ഒട്ടും സ്ഥാനമില്ലെ’ന്ന് വിക്ടോറിയ പോലീസ് പ്രസ്താവനയിറക്കി.
നാല് സംഭവങ്ങളും തമ്മിൽ ബന്ധപ്പെട്ടതാണെന്ന് കണക്കാക്കുന്നുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു.
ആസ്‌ട്രേലിയയിലെ ഹിന്ദു കൗൺസിൽ വിക്ടോറിയ ചാപ്റ്ററിന്റെ പ്രസിഡന്റ് മക്രന്ദ് ഭഗവത്, ക്ഷേത്രത്തിന്റെ നാശം സമൂഹത്തിന് ‘ഹൃദയഭേദകമാണ്’ എന്ന് ആസ്‌ട്രേലിയ ടുഡേയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ‘നമ്മുടെ ക്ഷേത്രം സമാധാനത്തിന്റെയും ഭക്തിയുടെയും ഐക്യത്തിന്റെയും ഒരു സങ്കേതമാകാൻ ഉദ്ദേശിച്ചുള്ളതാണ്,’ അദ്ദേഹം പറഞ്ഞു. ‘അവിടെ അതിക്രമം കാട്ടുന്നത് നമ്മുടെ വ്യക്തിത്വത്തിനും ആരാധനാ അവകാശത്തിനും മതസ്വാതന്ത്ര്യത്തിനും നേരെയുള്ളതായി തോന്നുന്നു,’ ഭഗവത് പറഞ്ഞു.
















