തിരുവനന്തപുരം: കേരള സർവകലാശാല വിസിയുടെ അസാന്നിധ്യത്തിൽ സിൻഡിക്കേറ്റ് യോഗം ചേർന്നതിൽ റിപ്പോർട്ട് തേടി ഗവർണർ. രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടിയും രജിസ്ട്രാർ വീണ്ടും ചുമതല ഏറ്റെടുത്ത സാഹചര്യവും വിശദീകരിക്കണം. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയെ അടക്കം അവഗണിച്ച് ചട്ടവിരുദ്ധ നടപടികളുമായാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പോയത്.
അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയം ചര്‍ച്ചചെയ്യാനുള്ള നീക്കം വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് തടയുകയും യോഗം പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ യോഗം പിരിച്ചുവിട്ടിട്ടും യോഗം തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെന്ന തീരുമാനം ഇടത് അംഗങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ്‌ചെയ്യാനാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ചട്ട വിരുദ്ധ യോഗത്തില്‍ തീരുമാനിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ചുള്ള ഹര്‍ജിയില്‍ സര്‍വകലാശാലയുടെ സത്യവാങ്മൂലം നല്‍കുന്നത് ചര്‍ച്ചചെയ്യുക എന്ന ഒറ്റ അജണ്ടയിലാണ് യോഗം ചേര്‍ന്നത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വിവരം യോഗത്തിന്റെ അധ്യക്ഷയായ വിസി സിസ തോമസ് റിപ്പോര്‍ട്ട് ചെയ്തു.
അജണ്ട വിവരിച്ചശേഷം സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് അംഗങ്ങള്‍ക്ക് നല്‍കി. സസ്‌പെന്‍ഷന്‍ നടപടി സിന്‍ഡിക്കേറ്റിനെ അറിയിച്ചിട്ടില്ലെന്ന് ഇടത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പിന്നാലെ അത് സംബന്ധിച്ചുള്ള വിസിയുടെ നടപടിക്രമങ്ങളുടെ പകര്‍പ്പ് കൈമാറി. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ്‌ചെയ്യാന്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എഴുന്നേറ്റു.
എന്നാല്‍ അജണ്ട സത്യവാങ്മൂലം മാത്രമാണെന്നും അതിനപ്പുറം ഒന്നും ചര്‍ച്ചചെയ്യാനാകില്ലെന്നും വിസി നിലപാട് കടുപ്പിച്ചു. ഇതിനെ അനുകൂലിച്ച് ബിജെപി അംഗങ്ങളായ ഡോ. വിനോദ്കുമാര്‍ ടി. ജി. നായരും പി.എസ്. ഗോപകുമാറും രംഗത്തുവന്നു. ഇതോടെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന പ്രമേയം അവതരിപ്പിക്കാന്‍ നീക്കം നടത്തി. യോഗം അവസാനിപ്പിക്കുന്നതായി അറിയിച്ച് വിസി ചേമ്പറിലേക്ക് പോയി. ബിജെപി അംഗങ്ങളും കോണ്‍ഗ്രസ് പ്രതിനിധിയും ഹാളിന് പുറത്തിറങ്ങി. എന്നാല്‍ ഇടത് അംഗങ്ങള്‍ യോഗം തുടരുകയായിരുന്നു.
















