വാഷിങ്ടൺ: തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ പുതിയ ആരോപണം. കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്ക് എക്സിൽ ആരോപിച്ചു.
ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്. ‘വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്സ്റ്റൈൻ ഫയലിൽ ഡോണാൾഡ് ട്രംപ് ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകൾ എത്താത്തത്. ശുഭദിനം…’ എന്നായിരുന്നു മസ്കിന്റെ പോസ്റ്റ്. ഈ പോസ്റ്റ് കുറിച്ചു വെച്ചോളൂ, ഭാവിയിൽ സത്യം പുറത്തു വരികതന്നെ ചെയ്യുമെന്നും മറ്റൊരു പോസ്റ്റിൽ മസ്ക് കുറിച്ചു.
സംഭവം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. ഇലോൺ മസ്കിന്റെ ആരോപണത്തിന് പിന്നാലെ എപ്റ്റൈൻ ഫയലുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
















