തിരുവനന്തപുരം: വികസനം ,സാമൂഹിക പുരോഗതി എന്നിവയുടെ തുടര്‍ച്ചായുള്ള ഒമ്പത് വര്‍ഷമാണ് പിന്നിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തീകരിച്ചതിനോടനുബന്ധിച്ച് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും പൂര്‍ത്തിയാക്കി.ഏതാനും പദ്ധതികള്‍ അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ അതി ദാരിദ്ര മുക്തമാക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ഷിക ആഘോഷ സമാപന റാലിയില്‍ ഈ വര്‍ഷത്തെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അസാധ്യമെന്ന് പലരും പറഞ്ഞ, യുഡിഎഫ് ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഐ ടി മേഖലയില്‍ 66,000 പുതിയ തൊഴില്‍ അവസരം നല്‍കി.2026 ഓടെ ഒരു ലക്ഷം തൊഴിലാവസരം സ്റ്റാര്‍ട്ടപ്പിലൂടെ നല്‍കും.
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റി. വിനോദസഞ്ചാര മേഖലയിലും വന്‍ കുതിപ്പുണ്ടായി. രണ്ടേകാല്‍ കോടി ആഭ്യന്തര വിനോദസഞ്ചാരികളും ഏഴര ലക്ഷം വിദേശ സഞ്ചാരികളും കേരളത്തിലെത്തി.അതേസമയം, പ്രതിസന്ധി ഘട്ടത്തില്‍ പോലും കേരളത്തെ എതിര്‍ത്തവര്‍ ഇവിടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവ കേരളം യാഥാര്‍ഥ്യമാക്കാന്‍ ജനങ്ങള്‍ ഒപ്പം ഉണ്ടെന്നും ജനങ്ങള്‍ നല്‍കുന്ന കരുത്താണ് സര്‍ക്കാരിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: