തിരുവനന്തപുരം: പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന എന്തിനും എന്നും ആളുകളുടെ ഇടയില്‍ പ്രത്യേക സ്വാധീനം ചെലുത്താന്‍ കഴിയും. അത്തരത്തില്‍ പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ആശംസാകാര്‍ഡുകള്‍ തയാറാക്കിയിരിക്കുകയാണ് സക്ഷമയിലെ കൂട്ടുകാര്‍. ആലിലയെ 40 ദിവസം വെള്ളത്തിലിട്ട് പരുവപ്പെടുത്തി ഉണക്കിയെടുത്ത് അതില്‍ ചായം ചാലിച്ച് മനോഹരമായ ആശംസാ കാര്‍ഡുകളാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. വിവിധ നിറത്തില്‍ ചായംതേച്ച മനോഹരമായ ചിത്രങ്ങള്‍ ആരുടെയും മനസ് കീഴടക്കും. ഏത് വിശേഷാവസരങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ആശംസാകാര്‍ഡുകള്‍ ചെറിയ തുകയ്‌ക്ക് ആര്‍ക്കും സ്വന്തമാക്കാം.
സക്ഷമയിലൂടെ വളര്‍ന്നുവന്ന കലാകാരന്മാരുടെ കരവിരുത് വിളിച്ചോതുന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും പൂജപ്പുരയില്‍ ജന്മഭൂമി സുവര്‍ണജൂബിലി പ്രദര്‍ശനിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. വളരെ ചെറുപ്പത്തിലെ ചിത്രങ്ങള്‍ വരച്ചുവളര്‍ന്ന ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ രാഹുല്‍, ആനന്ദ് എന്നിവരുടെ ചിത്രങ്ങള്‍ ആകര്‍ഷണീയങ്ങളാണ്. വരകളില്‍ നിറയുന്നതാകട്ടെ പ്രകൃതിയും പക്ഷികളും മൃഗങ്ങളും. ബഹുവര്‍ണങ്ങളില്‍ തീര്‍ത്ത ചിത്രങ്ങള്‍ വീടിന്റെ ചുമരുകള്‍ അലങ്കരിക്കാന്‍ നിരവധി പേര്‍ സ്വന്തമാക്കുന്നുണ്ട്. ചെറിയ കാലയളവില്‍ ഇവര്‍ സ്വയം പരിശീലിച്ച് നിര്‍മിച്ച പഴയ തുണികളില്‍ നിന്നുണ്ടാക്കുന്ന ചവിട്ടികളും ഈ സ്റ്റാളില്‍ ലഭ്യമാണ്.
അരുവിക്കരയിലെ ബനിയന്‍ ട്രീ ഹാപ്പി വാലി സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച ആശംസാകാര്‍ഡുകള്‍, സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍, ചന്ദനത്തിരികള്‍, സോപ്പ്, ഹാന്‍ഡ്‌വാഷ്, ചിരട്ട തവി, തുണികൊണ്ട് നിര്‍മിച്ച ബാഗ്, ജുവലറി ഐറ്റംസ് എന്നിവയും വില്പനയ്‌ക്കും പ്രദര്‍ശനത്തിനുമായി വച്ചിട്ടുണ്ട്. ഒരു സ്റ്റാളില്‍ ഒതുങ്ങാവുന്നതല്ല സക്ഷമയുടെ പ്രവര്‍ത്തനങ്ങള്‍. എങ്കിലും സക്ഷമയെ അടുത്തറിയാന്‍ കഴിയുന്ന പോസ്റ്ററുകളും പ്രദര്‍ശനിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: