Kerala

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

ഹൈഡ്രോപോണിക് രീതിയെ ദുരുപയോഗം ചെയ്ത് ഇതേ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന കഞ്ചാവിനെയാണ് ഹൈബ്രിഡ് കഞ്ചാവ് എന്ന് വിളിക്കുന്നത്. പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, വെളിച്ചം തുടങ്ങിയ ഘടകങ്ങളെ കൃത്യമായി നിയന്ത്രിച്ച് ചെടികളെ അതിവേഗം വളര്‍ത്തുന്ന രീതിയാണ് ഹൈഡ്രോപോണിക് കൃഷി രീതിയുടെ പ്രത്യേകത. മാത്രമല്ല, സ്വന്തമായി മണ്ണില്ലെങ്കിലും കൃഷി ചെയ്യാനാകും. ചെടികള്‍ വേഗത്തില്‍ വളരുന്നു എന്ന മാത്രമല്ല, ഉയര്‍ന്ന വിളവും ലഭിക്കും. ഈ രീതിയില്‍ വളര്‍ത്തുന്ന കഞ്ചാവ് ഗുണ നിലവാരം കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നടന്‍ ശ്രീനിവാസനാണ് ഹൈഡ്രോപോണിക്സ് എന്ന കൃഷിയിലെ നൂതന സാങ്കേതിക വിദ്യ കേരളത്തിലെ സാധാരണക്കാരുടെ ഇടയില്‍ പ്രചാരത്തിലെത്തിച്ചത്. മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ലായനിയില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന കൃഷ രീതിയാണ് ഹൈഡ്രോപോണിക്സ്. അന്ന് ശ്രീനിവാസന്‍ വിജയകരമായി നടത്തിയ പച്ചക്കറി കൃഷി ഏറെ പ്രചാരമുള്ളതായി. പക്ഷെ ഈ ഹൈഡ്രോപോണിക് രീതിയെ ദുരുപയോഗം ചെയ്ത് ഇതേ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന കഞ്ചാവിനെയാണ് ഹൈബ്രിഡ് കഞ്ചാവ് എന്ന് വിളിക്കുന്നത്.

പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, വെളിച്ചം തുടങ്ങിയ ഘടകങ്ങളെ കൃത്യമായി നിയന്ത്രിച്ച് ചെടികളെ അതിവേഗം വളര്‍ത്തുന്ന രീതിയാണ് ഹൈഡ്രോപോണിക് കൃഷി രീതിയുടെ പ്രത്യേകത. മാത്രമല്ല, സ്വന്തമായി മണ്ണില്ലെങ്കിലും കൃഷി ചെയ്യാനാകും. ചെടികള്‍ വേഗത്തില്‍ വളരുന്നു എന്ന മാത്രമല്ല, ഉയര്‍ന്ന വിളവും ലഭിക്കും. ഈ രീതിയില്‍ വളര്‍ത്തുന്ന കഞ്ചാവ് ഗുണ നിലവാരം കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍.

കൃത്രിമ വെളിച്ചത്തില്‍ അടച്ചിട്ട, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലാണ് ഹൈഡ്രോ കഞ്ചാവ് വളര്‍ത്തുന്നത്. ഹൈഡ്രോപോണിക് കഞ്ചാവ് ഗുണനിലവാരത്തില്‍ മികച്ചതാണെന്നും ഇന്ത്യയില്‍ കാണപ്പെടുന്ന സാധാരണ കഞ്ചാവിനേക്കാള്‍ തീവ്രമായ ഗന്ധം ഉണ്ടെന്നും കണക്കാക്കപ്പെടുന്നു. ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുന്ന സമയത്ത് പലപ്പോഴും വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഇറങ്ങിവരുന്ന ടെര്‍മിനലില്‍ ഹൈബ്രിഡ് കഞ്ചാവിന്റെ ഗന്ധം നിറയാറുണ്ടത്രെ. മൂക്ക് കുളച്ചെത്തുന്ന ഈ ഗന്ധം ശ്വസിച്ചിട്ടും നിരവധി പേരെ കസ്റ്റംസ് പൊക്കിയിട്ടുണ്ട്.

ഇത്തരം സവിശേഷതകള്‍ ആണ് ഹൈഡ്രോ കഞ്ചാവിന് വിലകൂടുതലെങ്കിലും ആവശ്യക്കാര്‍ ഏറെയുള്ളതുമാക്കുന്നത് എന്നാണ് കൊച്ചിയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഹൈബ്രിഡ് കഞ്ചാവിന് ഡിമാന്‍ഡ് കൂടുതലാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന നിലവാരമുള്ള ഹൈഡ്രോ കഞ്ചാവിന് കിലോഗ്രാമിന് 60 ലക്ഷം മുതല്‍ 80 ലക്ഷം വരെ വില ലഭിക്കും.

തായ് ലാന്‍റും ഹൈബ്രിഡ് കഞ്ചാവും
കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ തെക്ക് -കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലന്‍ഡ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണ് 2018 ല്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. പിന്നാലെ 2022 ല്‍ കഞ്ചാവ് കൃഷി പരിപോഷിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു.

കൃഷി വ്യാപിപ്പിക്കാന്‍ വീടുകളില്‍ കഞ്ചാവ് ചെടികള്‍ വിതരണം ചെയ്യാന്‍ പോലും തായ്‌ലന്‍റ് ആരോഗ്യ വകുപ്പിന് പദ്ധതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തായ്ലന്‍ഡില്‍, ഹൈഡ്രോപോണിക് കൃഷിയുടെ വര്‍ധിച്ചത്. ഇന്ത്യയിലേക്കും കേരളത്തിലേക്കും കള്ളക്കടത്തായി എത്തുന്ന ഹൈഡ്രോ കഞ്ചാവിന്റെ പ്രധാന ഉറവിടമായും ബാങ്കോക്ക് മാറി.

ഹൈഡ്രോപോണിക് കേരളത്തിലും വ്യാപകമാവുമോ?
നിലവില്‍ വിദേശത്തുനിന്നുമാണ് ഹൈബ്രിഡ് കഞ്ചാവ് നിലവില്‍ ഇന്ത്യയിലും കേരളത്തിലും എത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഇത്തരം ആധുനിക കൃഷിരീതി വ്യാപകമാകാനുള്ള സാധ്യതയാണ് മറ്റൊരു വെല്ലുവിളി. ഹൈഡ്രോപോണിക് സജ്ജീകരണങ്ങള്‍ക്ക് കുറഞ്ഞ സ്ഥലം മാത്രമാണ് ആവശ്യമെന്നതിനാല്‍ അടച്ചിട്ട പ്രദേശങ്ങളില്‍ പോലും ഇത്തരം കൃഷികള്‍ക്ക് അവസരം ഉണ്ടാകും.

ഹൈബ്രിഡ് കഞ്ചാവിന്റെ വര്‍ധിച്ചുവരുന്ന ലഭ്യത ഇന്ത്യയിലെ മയക്കുമരുന്ന് വിപണിയില്‍ ഇതിന്റെ ആവശ്യകത വര്‍ധിപ്പിക്കാനും ഇടയാക്കും. കള്ളക്കടത്തും പ്രാദേശിക കൃഷിക്കും വഴിയൊരുക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യം തടയുന്നതിലുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തും ദേശീയ തലത്തിലുമുള്ള എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചും ഹൈബ്രിഡ് കഞ്ചാവിന്റെ വില്‍പ്പനയും കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഹൈബ്രിഡ് കഞ്ചാവിലേക്ക് കേരള പൊലീസിനെ എത്തിച്ചത് മഹറൂഫിന്റെ അറസ്റ്റ്

മഹ്റൂഫ് എന്നയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് കേരളം ഹൈബ്രിഡ് കഞ്ചാവിനെക്കുറിച്ച് അറിയുന്നത്. മഹ്റൂഫിന്റെ അറസ്റ്റ് കേരള പൊലീസിന് മുന്നില്‍ ഹൈബ്രിഡ് കഞ്ചാവിനെപ്പറ്റി കൂടുതല്‍ തിരിച്ചറിവുണ്ടാക്കി. കുടകില്‍ 3.31 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയ കേസിലെ മുഖ്യ പ്രതിയായിരുന്നു മഹറൂഫ്.

ബാങ്കോക്കില്‍ നിന്നുള്ള ഹൈബ്രിഡ് കഞ്ചാവ് കുടകില്‍ എത്തിക്കുകയും പിന്നീട് രാജ്യത്തിന്റെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നത് മഹറൂഫും സംഘവും ആയിരുന്നു. എറണാകുളം പൊലീസ് മഹറൂഫിനെ കര്‍ണാടക പൊലീസിന് കൈമാറി.

ഹൈബ്രിഡ് കഞ്ചാവുമായി ‘ആവേശം’ സിനിമ മേക്കപ്പ്മാൻ  പിടിയില്‍

ദിവസങ്ങള്‍ക്ക് ശേഷം കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം സ്വദേശി 4.23 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. വിപണിയില്‍ 2.5 കോടി വിലവരുന്ന കഞ്ചാവായിരുന്നു ഭക്ഷണ പാക്കറ്റുകളിലാക്കി കടത്താന്‍ ശ്രമിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സെപ്തംബര്‍ 2024 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രം 70.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. 13 പേരാണ് ഏഴോളം കേസുകളായി പിടിയിലായത്. ഇതിനിടെ കൊച്ചിയിലെ ഇന്റര്‍നാഷണല്‍ പോസ്റ്റ് ഓഫീസില്‍ നിന്നും ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. കാക്കനാട് സ്വദേശിയുടെ വിലാസത്തില്‍ ആയിരുന്നു കഞ്ചാവ് എത്തിയത്.

Recent Posts