കൊച്ചി : ഇസ്ലാമിസ്റ്റ് കലാപം പൊട്ടിപ്പുറപ്പെട്ട ബംഗാളിലെ മൂര്‍ഷിദാബാദ് സന്ദര്‍ശിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സര്‍ക്കാര്‍. വഖഫ് ഭേദഗതി നിയമത്തിനെതിരായ കലാപത്തില്‍ മറവില്‍ രണ്ട് സിപിഎം പ്രവര്‍ത്തകർ കൊല്ലപ്പെട്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും സംഘര്‍ഷ സ്ഥലവും സന്ദര്‍ശിക്കാന്‍ അനുമതി വേണമെന്നുമായിരുന്നു ബേബിയുടെ ആവശ്യം . എന്നാൽ മമത സര്‍ക്കാര്‍ ഇത് നിഷേധിക്കുകയായിരുന്നു.
ഏപ്രില്‍ 11ന് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് ബംഗാളിലെ മൂര്‍ഷിദാബാദില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇതുവരെ മമത സര്‍ക്കാരിനായിട്ടില്ല.സംഘര്‍ഷങ്ങള്‍ പുറം ലോകം അറിയാതിരിക്കാനാണ് മമത സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
പുര്‍ബപാര സ്വദേശി സിയാവുള്‍ ഷെയ്ഖ് എന്നയാണ് മുഖ്യസൂത്രധാരന്‍. മൂര്‍ഷിദാബാദ്, മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി, വടക്കന്‍ ദിനാജ് പുര്‍, ഹൗറ എന്നിവിടങ്ങളില്‍ വഖഫിനെതിരായ പ്രതിഷേധം അക്രമാസക്തമായി കഴിഞ്ഞു.















