ആലപ്പുഴ: സഹകരണ ബാങ്ക് മോഡല്‍ തട്ടിപ്പ് കെഎസ്എഫ്ഇയിലും. ഇടപാടുകാരുടെ ആധാരങ്ങള്‍ അവര്‍ അറിയാതെ ഈടുവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഭരണപക്ഷാനുകൂല സംഘടനാ നേതാവിന് അധികൃതരുടെ സംരക്ഷണം. കെഎസ്എഫ്ഇ ആലപ്പുഴ അസി. ജനറല്‍ ഓഫീസിലെ സ്പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റായ എസ്. രാജീവാണ് തട്ടിപ്പു നടത്തിയത്. കെഎസ്എഫ്ഇ എംപ്ലോയീസ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ ഇയാളെ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സസ്പെന്‍ഡ് ചെയ്തു.
വായ്പക്കായി അയല്‍വാസി ഹാജരാക്കിയ ആധാരം സ്വന്തം ചിട്ടിക്കു ജാമ്യമാക്കി 30 ലക്ഷം തട്ടിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ഒരു കേസ്. മണ്ണഞ്ചേരി സ്വദേശിനി എന്‍. സുമ നല്കിയ പരാതിയില്‍ രാജീവിന്റെ പേരില്‍ മണ്ണഞ്ചേരി പോലീസ് വിശ്വാസവഞ്ചനക്കും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തു. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ ഒളിവില്‍പ്പോയെന്നാണ് ഭാഷ്യം. കെഎസ്എഫ്ഇ ആലപ്പുഴ ഇരുമ്പുപാലം ശാഖയില്‍ സുമ 12 ലക്ഷത്തിന്റെ ചിട്ടിക്കു ചേര്‍ന്നിരുന്നു. വീടു നിര്‍മാണത്തിനായി ഇതില്‍ നിന്ന് ആറുലക്ഷം രൂപ വായ്പയെടുക്കാന്‍ തന്റെ പേരിലുള്ള 12 സെന്റ് ഭൂമിയുടെ ആധാരം കെഎസ്എഫ്ഇക്ക് ഈടു നല്കി. രേഖകള്‍ ശരിയാക്കാന്‍ രാജീവാണു സഹായിച്ചത്. എന്നാല്‍, ആ സ്ഥലത്തേക്കു വഴിയില്ലെന്നു പറഞ്ഞ് സുമയുടെ ഭര്‍ത്താവിന്റെ പേരിലുള്ള എട്ടുസെന്റിന്റെ ആധാരവും രാജീവ് കൈക്കലാക്കി. തുടര്‍ന്ന്, 12 സെന്റ് ഭൂമിയുടെ ആധാരം ഇയാള്‍ സ്വന്തം ചിട്ടിക്കു ജാമ്യമാക്കി. ചിട്ടിപിടിച്ച ശേഷം രാജീവ് തുക തിരിച്ചടയ്ക്കാതെ വന്നതോടെ കെഎസ്എഫ്ഇ റവന്യൂ റിക്കവറി നടപടി തുടങ്ങി. അപ്പോഴാണ് തട്ടിപ്പു പുറത്തായത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് സുമ പലതവണ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.
മറ്റൊരു സംഭവത്തില്‍ ബന്ധുവായ ആലപ്പുഴ കലവൂര്‍ തെക്കേ വെളിയില്‍ സനീഷും രാജീവിനെതിരേ പരാതിയുമായി എത്തി. കെഎസ്എഫ്ഇ ആലപ്പുഴ കിടങ്ങാംപറമ്പ് സായാഹ്ന ശാഖയില്‍ വായ്പക്കായി ഈടു നല്കിയ ഭൂരേഖകള്‍ അവിടെ നിന്നു മാറ്റിയതായാണു പരാതി. രേഖകള്‍ രാജീവിന്റെയും ഭാര്യയുടെയും പേരില്‍ കലവൂര്‍ ശാഖയില്‍ ചേര്‍ന്ന ചിട്ടിക്ക് ഈട് നല്‍കിയതായും സനീഷ് പറയുന്നു. രാജീവിനെതിരെ കലവൂര്‍ തെക്കേ വെളിയില്‍ രവീന്ദ്രനും ഭാര്യ മണിക്കുട്ടിയും 4.18 ആര് വസ്തുവിന്റെ ആധാരം തങ്ങളറിയാതെ ഈടുവെച്ച് കെഎസ്എഫ്ഇയില്‍ നിന്ന് പത്തു ലക്ഷം രൂപയുടെ വായ്പ എടുത്തതിനെതിരെ മണ്ണഞ്ചേരി പോലീസില്‍ ജനുവരിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പിന്നീട് മാര്‍ച്ച് നാലിന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ഇവര്‍ ആലപ്പുഴ ഈവനിങ് ശാഖയില്‍ നിന്ന് എട്ടു ലക്ഷം രൂപയാണ് വായ്പ എടുത്തത്. ഈ തുക മടക്കി അടച്ചെങ്കിലും ആധാരം തിരികെ ലഭിച്ചില്ല. പിന്നീട് ജപ്തി നോട്ടീസ് ലഭിച്ചു, അപ്പോഴാണ് തങ്ങളുടെ ആധാരം ഉപയോഗിച്ച് മറ്റു വായ്പകള്‍ എടുത്തതായും ചിട്ടിപിടിച്ചതായും അറിയുന്നത്.
നിര്‍ദ്ധന കുടുംബം ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ വലയുകയാണ്. ജീവനക്കാരുടെ ഒത്താശയോടെയാണ് രാജീവ് തട്ടിപ്പു നടത്തിയതെന്നും അതിനാലാണ് കെഎസ്എഫ്ഇ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ വൈമുഖ്യം കാണിച്ചതെന്നാണ് ആക്ഷേപം. ഭരണകക്ഷിയൂണിയന്‍ നേതാവായതിനാല്‍ രാഷ്ട്രീയ സംരക്ഷണവും ഇയാള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: