ന്യൂദല്‍ഹി: ബംഗാളിലെ എയ്ഡഡ് സ്‌കൂള്‍ നിയമന ക്രമക്കേടില്‍ ജോലി നഷ്ടമായ അദ്ധ്യാപകര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ വരെ ജോലിയില്‍ തുടരാമെന്ന് സുപ്രീംകോടതി. ഇത്രയും അദ്ധ്യാപകരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നതിനാലാണ് കോടതിയുടെ ഈ ഉത്തരവ്. 31നുള്ളില്‍ ഈ തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ ആരംഭിക്കാനും ഡിസംബര്‍ 31നുള്ളില്‍ ഇത് പൂര്‍ത്തീകരിച്ചിരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമന ക്രമക്കേടിനെ തുടര്‍ന്നുള്ള സുപ്രീംകോടതി ഉത്തരവില്‍ ഇതിലൊന്നും പെടാത്തവരുടേയും ജോലി നഷ്ടമായിട്ടുണ്ട്. ഇവര്‍ക്ക് ജോലിയില്‍ തുടരാം. ബാക്കി തസ്തികകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനുവേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൈക്കൊള്ളണം. 9, 10, 11, 12 ക്ലാസ് വിദ്യാര്‍ത്ഥികളുടെ താത്പ്പര്യം പരിഗണിച്ചാണ് അദ്ധ്യാപകര്‍ക്ക് ജോലിയില്‍ താത്കാലികമായി തുടരാമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ എയ്ഡഡ് സ്‌കൂളുകളിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് കൃത്യമായി പൂര്‍ത്തീകരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ഗ്രൂപ്പ് സിയിലും ഡിയിലും വലിയ തോതിലുള്ള ക്രമക്കേട് കണ്ടെത്തിയതിനാല്‍ അസിസ്റ്റന്റ് അദ്ധ്യാപകര്‍ക്ക് മാത്രമേ നിലവില്‍ ഈ ഉത്തരവ് ബാധകമാകൂവെന്നും കോടതി അറിയിച്ചിട്ടുണ്ട്.
2016ലെ സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ നടത്തിയ നിയമനത്തില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ മാസം മൂന്നിന് സുപ്രീംകോടതി ബംഗാളിലെ 25,753 അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കി. നിയമന പ്രക്രിയയില്‍ കൃത്രിമത്വം ഉണ്ടെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു നടപടി. നിയമന പ്രക്രിയയിലെ കൃത്രിമത്വം നിയമനങ്ങളുടെ സമഗ്രതയെ ബാധിച്ചിട്ടുണ്ടെന്നും ഇത് ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം നടപടികളെല്ലാം പാലിച്ച് നിയമനം നേടിയെടുത്തവരേയും സുപ്രീംകോടതിയുടെ ഉത്തരവ് മൂലം ജോലി നഷ്ടമായിട്ടുണ്ട്. ക്രമക്കേട് നടത്തി ജോലി നേടിയവരേയും അല്ലാത്തവരേയും തിരിച്ചറിയാന്‍ സ്‌കൂള്‍ നിയമന കമ്മിഷന് സാധിക്കാത്തതിനെ തുടര്‍ന്നാണിത്. ബംഗാള്‍ സര്‍ക്കാരും എസ്എസ്സിയും സര്‍വീസില്‍ തിരിച്ചെത്തുന്നതിന് ഒരു സംവിധാനം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അര്‍ഹരായ അദ്ധ്യാപകര്‍ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്. അവരെ സര്‍വീസില്‍ തിരിച്ചെടുത്ത് നിയമനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: