ചെന്നൈ : അതിർത്തി നിർണ്ണയത്തെ തടയുവാൻ തമിഴ് ജനത ഉടൻ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭ്യർത്ഥിച്ചതായി റിപ്പോർട്ട്. രാജ്യത്ത് 2026-ൽ അതിർത്തി നിർണ്ണയം നടക്കും. അതിർത്തി നിർണ്ണയത്തിന്റെ ഭാഗമായി ജനസംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭ, നിയമസഭാ സീറ്റുകൾ പുനർനിർണയിക്കും. ഇതാണ് സ്റ്റാലിനെ ഇപ്പോൾ അങ്കലാപ്പിലാക്കിയിരിക്കുന്നത്.
ഈ പദ്ധതി ഇതിനോടകം തന്നെ തമിഴ്‌നാട്ടിൽ ഒരു കോലാഹലത്തിന് കാരണമായിട്ടുണ്ട്. ഈ പരിപാടിയെ പ്രതിരോധിക്കാനാണ് സ്റ്റാലിൻ പുതിയ കുതന്ത്രവുമായി രംഗത്തെത്തിയത്. ഒരു പുതിയ മാർഗം തന്നെയാണ് മുഖ്യൻ നിർദ്ദേശിച്ചത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിർത്തി നിർണ്ണയത്തിന്റെ ആഘാതം അടുത്ത വർഷം നേരിടാൻ തമിഴ്‌നാട് ജനത ഉടൻ തന്നെ കുട്ടികളെയുണ്ടാക്കണമെന്നാണ് അഭ്യർത്ഥിച്ചത്.
ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിർത്തി നിർണ്ണയം തമിഴ്‌നാടിന്റെ രാഷ്‌ട്രീയ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന് എം.കെ. സ്റ്റാലിൻ സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തന്റെ വാക്കുകൾ കേൾക്കാൻ തമിഴ് നിവാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
“നിങ്ങളുടെ സമയം എടുക്കൂ എന്ന് ഞാൻ പറയില്ല, പക്ഷേ ഉടൻ തന്നെ നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കൂ”, – സ്റ്റാലിൻ പറഞ്ഞു. കൂടാതെ സംസ്ഥാനത്തിന്റെ കുടുംബാസൂത്രണ പരിപാടികൾ ഇപ്പോൾ സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ലോക്‌സഭയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 39 എംപിമാരുണ്ട്.
















