ആലപ്പുഴ: മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം വീണ്ടും കൊല്ലത്തെത്തുമ്പോള്‍ കടുത്ത വിഭാഗീയതയില്‍ നിന്ന് പാര്‍ട്ടി ഏകാധിപത്യത്തിലേക്ക് മാറിയെന്ന് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന വിഭാഗീയതയായിരുന്നു 1995ല്‍ കൊല്ലത്ത് പാര്‍ട്ടി സമ്മേളനത്തില്‍ നടന്നത്. എന്നാല്‍ പാര്‍ട്ടിയെ അടക്കിഭരിക്കുന്ന പിണറായി വിജയന്റെ വാഴ്‌ത്തിപ്പാടലുകള്‍ക്ക് അരങ്ങൊരുക്കല്‍ മാത്രമായി ഇത്തവണത്തെ സമ്മേളനം മാറും.
1995ലെ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ വിഎസ് പക്ഷക്കാരായ 17 പേരാണ് സംസ്ഥാന സമിതിയിലേക്ക് മത്സരിച്ചത് ഇതില്‍ 16 പേരും തോറ്റു. പി. രാജേന്ദ്രന്‍ മാത്രമാണ് ജയിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്ന് പരാജയപ്പെട്ടതാകട്ടെ സിഐടിയു വിഭാഗത്തിന്റെ കരുത്തനായ എന്‍. പത്മലോചനും. തൊട്ടു മുന്‍പ് കോഴിക്കോട് സംസ്ഥാന സമ്മേളനത്തില്‍ അച്യുതാനന്ദനെ രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നായനാര്‍ സെക്രട്ടറിയായതിന്റെ തുടര്‍ച്ചയായിരുന്നു കൊല്ലത്തെ മത്സരം.
തുടര്‍ന്നിങ്ങോട്ട് പാര്‍ട്ടിയില്‍ നടന്ന വെട്ടിനിരത്തലുകള്‍ക്കും കാലുവാരലിനും കളമൊരുക്കിയത് കൊല്ലം സമ്മേളനമാണ്. 1996ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വിഎസിനെ കാലുവാരി തോല്‍പ്പിച്ചതും സിഐടിയു പക്ഷത്തെ പ്രമുഖ സുശീല ഗോപാലന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്താതെ പോയതും പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ വിഎസിന്റെ നേതൃത്വത്തില്‍ സിഐടിയു പക്ഷത്തെ വെട്ടിനിരത്തിയതും എല്ലാം കൊല്ലം സമ്മേളനത്തിന്റെ തുടര്‍ ചലനങ്ങളായിരുന്നു.
1965 വോട്ടുകള്‍ക്കാണ് വിഎസ് പരാജയപ്പെട്ടത്. ഇതോടെ സുശീല ഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ സിഐടിയു പക്ഷം ശ്രമിച്ചു. എന്നാല്‍ നായനാരെ രംഗത്തിറക്കി വിഎസ് പക്ഷം ആ നീക്കം പൊളിച്ചു. പാലക്കാട് സമ്മേളനത്തില്‍ സിഐടിയു പക്ഷത്തെ പ്രമുഖരാണ് വെട്ടിനിരത്തപ്പെട്ടത്. വിഎസിന്റെ പിന്നില്‍ അടിയുറച്ച് നിന്ന പിണറായി വിജയന്‍ പിന്നീട് കടുത്ത എതിരാളിയായതും, ഇരുവരേയും കേന്ദ്രീകരിച്ച് വിഭാഗീയത പതിറ്റാണ്ടുകള്‍ തുടര്‍ന്നതും ചരിത്രം. വിഎസ് ശാരീരിക അവശതകള്‍ കാരണം സജീവമല്ലായതോടെ പാര്‍ട്ടി പൂര്‍ണമായും പിണറായി വിജയന്റെ ആധിപത്യത്തിലായി.
കൊല്ലം സമ്മേളനത്തില്‍ പ്രായപരിധിയില്‍ പോലും ഇളവു നല്കി പിണറായി വിജയനെ പാര്‍ട്ടി പദവികളില്‍ നിര്‍ത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ ഈ സൂചന നല്കിക്കഴിഞ്ഞു.
മറ്റു പ്രമുഖരെല്ലാം 75 വയസ് എന്ന കടമ്പയില്‍ തട്ടി ഒഴിവാക്കുമ്പോള്‍ പിണറായിക്ക് മാത്രമായിരിക്കും പ്രത്യേക പരിഗണന. പിണറായിയുടെ നേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണെന്ന നിലപാടിനാണ് പ്രാമുഖ്യം. ഭരണ തുടര്‍ച്ചയുടെ മൂന്നാം ഊഴത്തിനായി പിണറായി വിജയന്റെ നേതൃത്വത്തിലാകും പാര്‍ട്ടി രംഗത്തിറങ്ങുക.
ഇതിനെല്ലാം ഔദ്യോഗിക അംഗീകാരം നല്കുക എന്ന അജണ്ടയിലേക്ക് കൊല്ലം സമ്മേളനം ഒതുങ്ങാനാണ് സാധ്യത. മാര്‍ച്ച് ആറു മുതല്‍ ഒന്‍പതു വരെയാണ് സംസ്ഥാന സമ്മേളനം.
















