India

രാമക്ഷേത്രത്തിനടുത്തുള്ള മില്‍കിപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യോഗി പകരം വീട്ടി; ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത് 61,710 വോട്ടിന്

അയോധ്യ രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച സമാജ് വാദി പാര്‍ട്ടിയോട് മില്‍കിപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് പകരം വീട്ടി യോഗി ആദിത്യനാഥ്. വാശിയേറിയെ മത്സരത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ 61,710 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി തോല്‍പിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലഖ്നൗ: അയോധ്യ രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച സമാജ് വാദി പാര്‍ട്ടിയോട് മില്‍കിപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് പകരം വീട്ടി യോഗി ആദിത്യനാഥ്. വാശിയേറിയെ മത്സരത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ 61,710 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി തോല്‍പിച്ചത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യക്ഷേത്രം ഉള്‍പ്പെട്ട ലോക് സഭാമണ്ഡലമായ ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച സമാജ് വാദി പാര്‍ട്ടി എംപിയായ അവദേശ് പ്രസാദിന്റെ മകനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ചന്ദ്രഭാനു പസ്വാന്‍ തോല്‍പിച്ചത്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രാണപ്രതിഷ്ഠ നടത്തിയ അയോധ്യ ക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദില്‍ ബിജെപിയെ തോല്‍പിച്ചത് ഇടത്-ജിഹാദി-എന്‍ജിഒസംഘങ്ങളും സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോഴും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടിയുടെ അവദേഷ് പ്രസാദ് ആയിരുന്നു മില്‍കിപൂരിലെ എംഎല്‍എ. പക്ഷെ ഇദ്ദേഹം ഫൈസാബാദ് ലോക് സഭാ സീറ്റില്‍ ജയിച്ച് എംപി ആയതോടെയാണ് മില്‍കിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അതിനിടെയാണ് ഈ യോഗി-മോദി വിരുദ്ധ ക്യാമ്പിന് തിരിച്ചടി നല്‍കി മില്‍കിപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. ഫൈസാബാദിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ഉദ്ദേശ്യത്തോടെ യോഗി ആദിത്യനാഥ് വന്‍ ഒരുക്കങ്ങളാണ് മില്‍കിപൂരിലെ തെരഞ്ഞെടുപ്പില്‍ നടത്തിയിരുന്നത്. കേന്ദ്രമന്ത്രിമാരെ വരെ പ്രചാരണത്തിനിറക്കി. 2000 ബിജെപി പ്രവര്‍ത്തകരെ മുഴുവന്‍ സമയ തെരഞ്ഞെടുപ്പ് പ്രചാരണക്കാരായി നിയോഗിച്ചു. പല തവണയാണ് ഇവര്‍ വീടുകളില്‍ പ്രചാരണത്തിന് കയറി ഇറങ്ങിയത്. എന്തായാലും അടക്കും ചിട്ടയുമുള്ള പ്രവര്‍ത്തനം ഫലം കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 61,170 വോട്ടുകള്‍ക്ക് ജയിക്കുക എന്നത് തൂത്തുവാരല്‍ തന്നെയാണ്. ഫൈസാബാദ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ മില്‍കി പൂരില്‍ ബിജെപി 8000 വോട്ടുകള്‍ക്ക് പിറകിലായിരുന്നു. ഈ കുറവും മറികടന്നാണ് 61,710 വോട്ടുകളുടെ ഭൂരിപക്ഷം ഇപ്പോള്‍ നേടിയത്.

 

Recent Posts