Kerala

വയനാട് കടുവയെ കുടുക്കാന്‍ പരിശ്രമം തുടരുന്നു, 3 കൂടുകള്‍ സ്ഥാപിച്ചു

കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട് : പുല്‍പ്പള്ളി അമരക്കുനിയില്‍ ദിവസങ്ങളായി ഭീതി പരത്തുന്ന കടുവയെ കുടുക്കാന്‍ പരിശ്രമം തിങ്കളാഴ്ച തുടരും.മയക്കുവെടി സംഘം ഉള്‍പ്പെടെ സര്‍വസജ്ജമായി സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാല്‍ കടുവ പ്രദേശം വിട്ടു പോയിട്ടില്ലെന്ന് വ്യക്തമായി.

തിരച്ചിലിനായി വിക്രം, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. കടുവയെ പൂട്ടാന്‍ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചു.

കടുവയെ കണ്ടെത്താന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഭൂപ്രകൃതി തെരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കാപ്പിച്ചെടികളും കുറ്റിക്കാടുകളും ഇടതൂര്‍ന്നുളള സ്ഥലമാണ്.

കടുവ ഇര പിടിച്ചിട്ട് മൂന്ന് ദിവസമായെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ വീണ്ടും ഇരതേടി വരുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കൂടുകള്‍ സ്ഥാപിച്ചത്. രണ്ട് ആടുകളെയാണ് കടുവ ഇതുവരെ കൊന്നത്.

കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ പ്രദേശത്ത് മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റും നല്‍കുന്നുണ്ട്.

Recent Posts