ന്യൂദൽഹി: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. കർണാടിക്, പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളുരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ.
ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടി. പിന്നീട് മദ്രാസ് സംസ്കൃത കോളേജിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷമാണ് സംഗീതരംഗത്തേക്ക് തിരിഞ്ഞത്. 2014-ൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു ഭക്തിഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യൻ രാഷ്‌ട്രീയത്തിൽ തൻ്റേതായ ഇടം നേടിയ ആളാണ് അഭിഭാഷകൻ കൂടിയായ തേജസ്വി സൂര്യ. 2020 സെപ്തംബർ മുതൽ ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ അധ്യക്ഷനാണ്. 2024-ൽ, അയൺമാൻ 70.3 എൻഡുറൻസ് റേസ് പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ സിറ്റിംഗ് എംപിയാണ് തേജസ്വി.
















