ന്യൂദൽഹി : പാർലമെൻ്റ് വളപ്പിൽ മിമിക്രി നടത്തുന്ന രാഹുൽ ഗാന്ധി പക്വതയില്ലാത്ത ഒരു കോളേജുകാരനെപ്പോലെയാണ് പെരുമാറുന്നതെന്ന് വിമർശിച്ച് രാജ്യസഭാ നേതാവും ബിജെപി അധ്യക്ഷനുമായ ജെ പി നദ്ദ. ഇന്ത്യയുടെ ഉപരാഷ്‌ട്രപതി ഒരു ഭരണഘടനാ പദവിയെന്നിരിക്കെ പാർലമെൻ്റ് വളപ്പിലും ലോക്സഭയിലും രാഹുൽ അദ്ദേഹത്തിന്റെ മിമിക്രി നടത്തുന്നു. കൂടാതെ അതിന്റെ വീഡിയോ നിർമ്മിക്കുകയും അത് തുടരാൻ രാഹുൽ പ്രേരിപ്പിക്കുകയും ചെയ്യുന്നത് എന്ത് അസംബന്ധമാണെന്നും നദ്ദ ചോദിച്ചു.
കോൺഗ്രസ് പാർട്ടിയും സോണിയ ഗാന്ധിയും ഇതിനെതിരെ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. കോൺഗ്രസ് ജനാധിപത്യ സംവിധാനത്തെ പലതവണ ദ്രോഹിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനും കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നു. ജോർജ്ജ് സോറോസ് എന്ന വ്യക്തി രാജ്യത്തിന്റെ സുസ്ഥിരത തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ രാജ്യത്തെ ജനങ്ങൾ വളരെ അസ്വസ്ഥരാണ്. സോണിയാ ഗാന്ധിയും ജോർജ്ജ് സോറോസും തമ്മിലുള്ള ബന്ധം അറിയാൻ രാജ്യം ആഗ്രഹിക്കുന്നു. തങ്ങൾ പൊതുജനങ്ങൾക്കിടയിൽ പോയി ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
ഡിസംബർ 10 ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെൻ്റ് വളപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യവസായി ഗൗതം അദാനിയുടെയും മുഖംമൂടി ധരിച്ചവരുമായി ഒരു പരിഹാസ അഭിമുഖത്തിൽ ഏർപ്പെട്ടതാണ് നദ്ദയെ കൂടുതൽ ചൊടിപ്പിച്ചത്.
ഇതിനു പുറമെ ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖറിനെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെയും ജെപി നദ്ദ വിമർശിച്ചു. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭാ ചെയർമാനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ചെയർമാന്റെ റൂളിംഗ് അന്തിമവും സംശയാതീതവുമാണെന്ന വിവരം വളരെ മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയ്‌ക്ക് ഉണ്ടായിരിക്കണം.
ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് അപലപനീയമാണ്. ഇത് വളരെ നിർഭാഗ്യകരമാണെന്നും നദ്ദ പറഞ്ഞു. കൂടാതെ മല്ലികാർജുൻ ഖാർഗെക്ക് പാർലമെൻ്റിൽ സംസാരിക്കാൻ മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം സംസാരിക്കില്ലെന്ന് രേഖകളിൽ പറഞ്ഞിട്ടുണ്ടെന്നും നദ്ദ പറഞ്ഞു. സഭയിൽ സഹകരിക്കാതിരിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യമെന്ന് ഇത് കാണിക്കുന്നു. പാർലമെൻ്റിന്റെ പ്രവർത്തനത്തിൽ തടസ്സം സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അടുത്ത സ്ഥാനക്കയറ്റത്തിനായുള്ള സർക്കാർ വക്താവിനെപ്പോലെയാണ് ജഗ്ദീപ് ധൻഖർ പെരുമാറുന്നതെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചത്. കൂടാതെ രാജ്യസഭയിലെ ഏറ്റവും വലിയ അലങ്കോലക്കാരൻ ചെയർമാൻ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനും കൂടി മറുപടിയാണ് നദ്ദ നൽകിയത്.
















