തിരുവനന്തപുരം: പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും പോലെ തന്നെ സംസ്ഥാനത്തെ പൊതുഗതാഗതവും സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് ബിഎംഎസ് ദക്ഷിണ ക്ഷേ ത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ പറഞ്ഞു. കെഎസ്ടി എംപ്ലോയീസ് സംഘ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവ് തുടങ്ങിവെച്ച പൊതുഗതാഗത സംവിധാനത്തിന്റെ നിലനില്‍പു പോലും ഇന്ന് അനിശ്ചിതത്വത്തിലാണ്. പണിയെടുത്താല്‍ കൂലി കിട്ടുക എന്ന തൊഴിലാളിയുടെ പരമമായ അവകാശത്തെ നിഷേധിക്കുകയാണ് കെഎസ്ആര്‍ടിസിയില്‍ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ മാസവും 5 ന് മുമ്പ് ശമ്പളമെന്ന മുഖ്യമന്ത്രിയുടെ വാക്കും എല്ലാ മാസവും ഒന്നിന് ശമ്പളമെന്ന ഗതാഗതമന്ത്രിയുടെ വാക്കും പാഴ്‌വാക്കായി. നവംബറിലെ ശമ്പളം നാളിതുവരെ ലഭിച്ചിട്ടില്ല. 42,000 ത്തോളം ജീവനക്കാരുണ്ടായിരുന്ന കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ 22,000 ജീവനക്കാര്‍ മാത്രമായി.
കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കുന്നതിനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. കഴിഞ്ഞമാസം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 140 കിലോമീറ്ററില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന ഉത്തരവ് കെഎസ്ആര്‍ടിസിയുടെ നട്ടെല്ലൊടിക്കും. സ്വകാര്യ ബസുടമകള്‍ ഫയല്‍ ചെയ്ത കേസിന്റെ വിചാരണ വേളയില്‍ 2008 ല്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ച ഫഌറ്റ് ഓണര്‍ഷിപ്പ് ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കെഎസ്ആര്‍ടിസിക്കും സംസ്ഥാന സര്‍ക്കാരിനും കഴിഞ്ഞില്ല. അതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഭരണപക്ഷ യൂണിയന്റെയും ഒത്തുകളിയാണ്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ നാളിതുവരെ തയ്യാറായിട്ടില്ല. പുതിയ ബസുകള്‍ നിരത്തിലിറക്കാതെ കാലാവധി കഴിഞ്ഞ ബസുകളുടെ ഫിറ്റ്‌നസ് അനധികൃതമായി നീട്ടിക്കൊടുത്തു കൊണ്ടും സ്വകാര്യ ബസുടമകളെ സഹായിക്കാന്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും കെഎസ്ആര്‍ടിസിക്ക് ശവക്കുഴി തോണ്ടുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാലാവധി കഴിയുന്ന ബസുകള്‍ നിരത്തൊഴിയുന്നതോടെ അതേ സ്ഥാനം സ്വകാര്യബസ് ലോബി കയ്യടക്കുകയും കെഎസ്ആര്‍ടിസി നാമാവശേഷമാവുകയും ചെയ്യും. പിണറായി സര്‍ക്കാരിന്റെ മോദി വിരോധം കാരണം കേന്ദ്രം കേരളത്തിനനുവദിച്ച 980 ഇലക്ട്രിക് ബസുകളോട് മുഖം തിരിച്ചുനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും തുടര്‍ച്ചയായി മുടക്കുന്നതോടൊപ്പം 2022 ന് ശേഷം വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നാളിതുവരെ നല്‍കിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന എന്‍പിഎസ് ഫണ്ടും പിഎഫും അടക്കം ഫണ്ടില്‍ നിക്ഷേപിക്കാതെ വകമാറ്റി ചെലവഴിക്കുന്നു. മനുഷ്യത്വ ലംഘനങ്ങളുടെ പറുദീസയായി കെഎസ്ആര്‍ടിസി മാറി. ശമ്പളമുടക്കവും തൊഴില്‍ പീഡനങ്ങളും മൂലം ആയിരത്തിലധികം ജീവനക്കാര്‍ അകാലചരമമടഞ്ഞു. ദേശീയ ശരാശരിയുടെ പേര് പറഞ്ഞ് ജീവനക്കാരുടെ എണ്ണം കുറച്ചിട്ട് പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുന്നു. ജീവനക്കാരുടെ പ്രൊമോഷന്‍ തസ്തികകളില്‍ പോലും കരാര്‍ നിയമനം നടത്തുന്നു. ഭരണകക്ഷി യൂണിയന്‍ നേതാക്കള്‍ക്ക് വിരമിക്കലിന് ശേഷവും കെഎസ്ആര്‍ടിസിയില്‍ ലാവണമൊരുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. റിട്ടയര്‍ ചെയ്ത വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരെ ട്രെയിനര്‍ തസ്തികയില്‍ നിയമിക്കാനൊരുങ്ങുകയാണ്. സിഐടിയു നേതാക്കന്മാരാണ് ഇതിലധികവും. ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കണം. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളാണ് നടത്തിയത്. ഇടതുപക്ഷ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിലെ പൊതുജനങ്ങളെയും തൊഴിലാളി സമൂഹത്തെയും സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബിഎംഎസ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി. ഹരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ് വി. നായര്‍, ട്രഷറര്‍ ആര്‍.എല്‍. ബിജുകുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
















