തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് കെഎസ്ആര്‍ടിസിക്ക് ശരാശരി 7.5 കോടി വരുമാനവും 19 -20 ലക്ഷം യാത്രക്കാരും ഉണ്ടായിരുന്നു. പദ്ധതി നടപ്പിലാക്കിയതിലൂടെ ഇപ്പോള്‍ ശരാശരി 8.5 കോടി വരുമാനവും 29-30 ലക്ഷം യാത്രക്കാരുമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് പ്രത്യക്ഷത്തില്‍ സ്ഥാപനത്തിന്റെയോ ജീവനക്കാരുടെയോ സാമ്പത്തിക സ്ഥിതിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്.
ജീവനക്കാര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന പിഎഫ്, സറണ്ടര്‍, ബാറ്റ എന്നിവ റദ്ദ് ചെയ്തിരിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍, എസ്എം, വിഎസ്, മെക്കാനിക് വിഭാഗങ്ങള്‍ക്ക് വര്‍ഷങ്ങളായി അലവന്‍സുകള്‍ നല്‍കുന്നില്ല. നിത്യചെലവിനായി കെഎസ്ആര്‍ടിസി നെട്ടോട്ടമോടുകയാണ്. ഇതിന് കാരണം സര്‍ക്കാര്‍ പറഞ്ഞതു പോലെ പദ്ധതി വിഹിതം സമയബന്ധിതമായി സ്ഥാപനത്തിന് നല്‍കാത്തതാണ്. പ്രിയദര്‍ശിനി പദ്ധതി മൂലമുള്ള ചെലവ് നികത്താത്തതുകാരണം ജീവനക്കാരെ സാമ്പത്തികമായി തകര്‍ക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം.
പൊതുജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച സേവനത്തിന്റെ പണം പോലും കെഎസ്ആര്‍ടിസിക്ക് തിരിച്ചു നല്‍കാത്ത സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പ് മൂലം സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുമെന്നും പദ്ധതി നിന്നു പോകുമെന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവയ്‌ക്കുന്നു.
കേരളത്തിലെ 484 പോലീസ് സ്‌റ്റേഷനുകളും ഓഗസ്റ്റ് 15 നു മുന്‍പ് പെയിന്റ് ചെയ്യുകയാണ്. പൊതു വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും സര്‍ക്കാര്‍ ധാരാളം പണം ചെലവഴിക്കുന്നു. ഇതൊക്കെ ചെയ്യുന്നത് വരുമാനം കൊണ്ടുവരുന്നത് കൊണ്ടല്ല, മറിച്ച് സേവനം ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പായതുകൊണ്ടാണ്. അതിനാല്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതി നടപ്പിലാക്കുന്ന കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കുക എന്നതാണ് എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരമെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
















