തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലെ അവതരണ ഗാനത്തിന് നൃത്തം അവതരിപ്പിക്കുന്നതിനായി കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി പ്രമുഖ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടുവെന്ന പരാമർശം പിൻവലിച്ച് മന്ത്രി വി. ശിവൻകുട്ടി. തന്റെ പ്രസ് സെക്രട്ടറിയോടാണ് പ്രതിഫലം ആവശ്യപ്പെട്ടത്. വിഷയത്തിൽ ഇനി ചർച്ചയില്ല. കുട്ടികളുടെ ഉത്സവം അനാവശ്യ വിവാദമാക്കി മാറ്റേണ്ടതില്ലെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു.
കലോത്സവ വേദികളിലൂടെ സിനിമാ രംഗത്തെത്തിയ നടിമാരെ ഒന്നടങ്കം അധിക്ഷേപിക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന. തുടർന്ന് സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഞായറാഴ്ച വൈകുന്നേരം വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രിയുടെ ആരോപണം. നടിയുടെ നിലപാട് വളരെയധികം വേദനിപ്പിച്ചുവെന്നും സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല.
‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്‌ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു’വെന്നും ശിവൻകുട്ടി പറഞ്ഞു.
‘സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവർ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്’ എന്നും വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: