തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഓണ്‍ലൈന്‍ ക്യൂ മാത്രം മതിയെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓണ്‍ലൈന്‍ വഴി മാത്രം ദര്‍ശനം പരിമിതപ്പെടുത്തുന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഭക്തരുടെ മൗലികമായ ആവശ്യം സര്‍ക്കാരും ബോര്‍ഡും പരിഗണിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ ഭക്തര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നയം. വെര്‍ച്വല്‍ ബുക്കിങ് ബിജെപി എതിര്‍ക്കുന്നില്ല. എന്നാല്‍ 10-20 ശതമാനം സ്‌പോട്ട് ബുക്കിങ് കൂടി വേണം. ഒരു ദിവസം 80,000 പേരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ കഴിയൂവെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നത് അംഗീകരിക്കാനാവില്ല.
അവലോകന യോഗത്തില്‍ ഒരു തീരുമാനവുമുണ്ടായില്ല. ശബരിമല തീര്‍ത്ഥാടനത്തിലെ മുന്നൊരുക്കത്തില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ചയുണ്ട്. തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഇനി ഒരു മാസം കൂടിയേയുള്ളൂ. പ്രാഥമിക സൗകര്യങ്ങള്‍ ഒന്നും തന്നെ പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. കെഎസ്ആര്‍ടിസിക്ക് ഭക്തരെ ചൂഷണം ചെയ്യാനുള്ള കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തികഞ്ഞ പരാജയമാണ്. സ്‌പോട്ട് ബുക്കിങ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ ശബരിമലക്കെതിരായ ഗൂഢാലോചന കേരളം കണ്ടതാണ്. ഇനിയും ഇതേ നയം തുടരുകയാണെങ്കില്‍ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ബിജെപിയും ഒപ്പം ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഗൗരവതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കുന്നില്ല
അടിയന്തരപ്രമേയം ഭരണപ്രതിപക്ഷ ഒത്തുകളിയാണ്. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതാണോ വലിയ പ്രശ്‌നം. ഗൗരവതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കുന്നില്ല. സ്വര്‍ണക്കടത്ത് ഉയര്‍ത്താന്‍ യുഡിഎഫിന് ധൈര്യമില്ല. രാജ്യദ്രോഹം പോലത്തെ വിഷയങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നത്.
മഞ്ചേശ്വരം കേസില്‍ കോടതിക്ക് ബോധ്യപ്പെട്ടു
മഞ്ചേശ്വരം കേസില്‍ സുന്ദര സ്വമേധയാ പത്രിക പിന്‍വലിച്ചതാണെന്നു കോടതിക്ക് ബോധ്യമായി. എസ്‌സി എസ്ടി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്നും വിധിന്യായം വ്യക്തമാക്കുന്നു. ഇതൊന്നും മനസിലാക്കാതെയാണ് യുഡിഎഫ് നേതാക്കള്‍ ബിജെപി-സിപിഎം ഒത്തുകളി ആരോപണം ഉന്നയിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
















