നാലു പതിറ്റാണ്ടോളം സിനിമയില്‍…പിന്നീടൊരിക്കല്‍ ആശ്രമജീവിതം കൊതിച്ച് ഹരിദ്വാറിലേക്ക്….അവിടെവച്ച് പക്ഷാഘാതം സംഭവിച്ച് തിരികെയെത്തിയ ടി.പി. മാധവന്റെ തുടര്‍ ജീവിതം ദുരിതപൂര്‍ണമായിരുന്നു. തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ നിന്നാണ് പത്തനാപുരത്തെ ഗാന്ധിഭവന്റെ സുരക്ഷിതത്വത്തിലേക്ക് അദ്ദേഹം എത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ സംഭവ ബഹുലമായ ആ ജീവിതത്തിനാണ് ഇന്നലെ തിരശ്ശീല വീണത്.
കേരള സര്‍വകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശസമിതി അധ്യക്ഷനുമായിരുന്ന ഡോ.എന്‍.പി. പിള്ളയുടെ മകനായ മാധവന്‍ 1935 നവംബര്‍ ഏഴിന് തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്. ആഗ്ര യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവും ദല്‍ഹി എസ്എഡിസിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ഡിപ്ലോമയും നേടി. 1960 ല്‍ കല്‍ക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയില്‍ അഡ്വര്‍ടൈസ്മെന്റില്‍ ബ്യൂറോ ചീഫായി. ഫ്രീ പ്രസ് ജേര്‍ണല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ബോംബെയിലും കല്‍ക്കത്തയിലുമായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. കേരളകൗമുദി പത്രത്തിന്റെ കല്‍ക്കത്ത ബ്യൂറോ ചീഫായും ജോലിചെയ്തിട്ടുണ്ട്. ഇതിനിടെ ബാംഗ്ലൂരില്‍ സ്വന്തമായി പരസ്യകമ്പനിയും ആരംഭിച്ചു. മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലെയെല്ലാം മലയാളിസംഘടനകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. അവിടെ നാടകാഭിനയത്തിലും അദ്ദേഹം തിളങ്ങി.
കൊല്‍ക്കത്തയില്‍ വച്ച് നടന്‍ മധുവിനെ പരിചയപ്പെട്ടത് ചലച്ചിത്രമേഖലയിലേക്ക് വഴിയൊരുക്കി. 1975ല്‍ നടന്‍ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി.പി. മാധവന്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. രാഗം, മക്കള്‍, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനല്‍, കോളിളക്കം, മോഹിനിയാട്ടം, സീമന്തപുത്രന്‍, ശങ്കരാചാര്യര്‍, കാഞ്ചനസീത തുടങ്ങിയവ ആദ്യകാലത്തെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഒരിടവേളയ്‌ക്കു ശേഷം വിയറ്റ്‌നാം കോളനി എന്ന സിനിമയിലൂടെ തിരിച്ചുവന്നു. നാടോടിക്കാറ്റ്, അച്ചുവേട്ടന്റെ വീട്, മനസിനക്കരെ, നരസിംഹം, ഒരു സിബിഐ ഡയറിക്കുറുപ്പ്, തിരക്കഥ എന്നിവയും ശ്രദ്ധേയ ചിത്രങ്ങള്‍. മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. 1983 ല്‍ ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘ആന’ എന്ന ചിത്രം നിര്‍മിച്ചു. രാഷ്‌ട്രീയ സമ്മര്‍ദ്ദം വകവയ്‌ക്കാത്ത പോലീസ് ഓഫീസര്‍ (സന്ദേശം), എന്റെ പ്രിന്‍സീ…എന്ന ഡയലോഗോടെ പൈങ്കിളി നോവലിസ്റ്റിനെ ആരാധിക്കുന്ന എസ്‌ഐ (അയാള്‍ കഥയെഴുതുകയാണ്), ഉദയനാണ് താരത്തിലെ വീട്ടുടമ തുടങ്ങിയ കഥപാത്രങ്ങളിലൂടെ പുതിയ തലമുറയുടേയും പ്രിയനടനായി ടി.പി.
മാധവന്‍.
അവസാനകാലം ഗാന്ധിഭവനില്‍
നാലുപതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ടി.പി. മാധവന്റെ അവസാനകാലം പത്തനാപുരം ഗാന്ധിഭവനിലായിരുന്നു. 2015 ഒക്‌ടോബറില്‍ ഹരിദ്വാറില്‍ വച്ച് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഹരിദ്വാറിലെ സംന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും നടക്കാമെന്നായപ്പോള്‍ നാട്ടിലേക്ക് അയയ്‌ക്കുകയുമായിരുന്നു. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ് നൂറനാട് ഗാന്ധിഭവനില്‍ എത്തിച്ചത്. 2016ലാണ് ഗാന്ധിഭവനിലെത്തുന്നത്. ഏറെക്കാലത്തെ ചികിത്സയ്‌ക്കുശേഷം ആരോഗ്യം വീണ്ടെടുത്തു. സിനിമയിലെ തിരക്കുകളില്‍ നിന്ന് അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള വേദികളില്‍ സജീവമായിരുന്നു. ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിച്ചു.
യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന മാധവന്‍ ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെ യാത്രകളില്‍ എപ്പോഴും പങ്കുചേരുമായിരുന്നു. രാമു കാര്യാട്ട് പുരസ്‌കാരം, പ്രേംനസീര്‍ അവാര്‍ഡ്, കൊട്ടാരക്കര ശ്രീധരന്‍നായര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെത്തിയ ശേഷം ഒരു സിനിമയിലും രണ്ട് ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 2016 ല്‍ പുറത്തിറങ്ങിയ മാല്‍ഗുഡി ഡേയ്‌സാണ് അവസാനം അഭിനയിച്ച ചിത്രം.
ഗാന്ധിഭവനിലെ പ്രധാന ഓഫീസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവന് വേണ്ടി അധികൃതര്‍ നല്കിയത്. ഈ മുറിയില്‍ ടി.പി. മാധവന് ലഭിച്ച അംഗീകാരങ്ങളും ഫലകങ്ങളും നിരത്തി വച്ചിട്ടുണ്ട്. സുരേഷ്‌ഗോപി, കെ.ബി. ഗണേഷ്‌കുമാര്‍, നടി ചിപ്പി, ഭര്‍ത്താവ് രഞ്ജിത്ത്, ജയരാജ് വാര്യര്‍, മധുപാല്‍ തുടങ്ങിയവര്‍ ഗാന്ധഭവനിലെത്തി അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
ആഗ്രഹങ്ങള്‍ ബാക്കി
രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ് ടി.പി. മാധവന്‍ യാത്രയായത്. മകനെ ഒന്നു കാണണമെന്നതായിരുന്നു ആദ്യത്തേത്. മോഹന്‍ലാലിനെ കാണണമെന്നതായിരുന്നു മറ്റൊന്ന്. ഈ ആഗ്രഹം പലപ്പോഴും പറയുകയും ഗാന്ധിഭവന്‍ അധികൃതര്‍ അതിനായി ശ്രമിച്ചെങ്കിലും സാധ്യമായില്ല.
















