ന്യൂദല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അവഹേളനം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി എഐസിസി മാധ്യമവിഭാഗം നേതാവ് രാധികാ ഖേര പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാമക്ഷേത്രദര്‍ശനം എന്റെ മൗലികാവകാശമാണ്. അത് ചോദ്യം ചെയ്തത് തെറ്റാണ്. അവഹേളിച്ചവര്‍ക്കെതിരെ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും എനിക്ക് നീതി ലഭിച്ചില്ല, രാധിക ചൂണ്ടിക്കാട്ടി.
ഹിരണ്യകശിപുവിനും കംസനും രാവണനും നേരിട്ട വിധി അവര്‍ക്ക് പാഠമാകണം. പുരാണകാലം മുതല്‍ ഭാരതത്തിന്റെ ചരിത്രം അതാണ് പഠിപ്പിക്കുന്നത്. ധര്‍മ്മത്തിനെതിരെ നിലകൊള്ളുന്നവരുടെ അവസ്ഥ അത് തന്നെയാണ്. ചിലര്‍ക്ക് ഭഗവാന് ശ്രീരാമന്റെ പേര് കേള്‍ക്കുമ്പോള്‍ ഈ രാക്ഷസരുടെ മനോഭാവമാണ്. ഓരോ ഹിന്ദുവിനും രാമന്റെ ജന്മഭൂമി പവിത്രവും പാവനവുമാണ്. രാംലല്ലയെ ദര്‍ശിക്കാതെ ജീവിതം പൂര്‍ണമാകില്ലെന്ന് വിശ്വസിക്കുന്നവരാണ് ഹിന്ദുക്കള്‍. എന്നാല്‍ ചിലര്‍ ഇതിനെ എതിര്‍ക്കുന്നു. ഞാന്‍ ഇരുപത്തിരണ്ടിലേറെ വര്‍ഷം എന്റെ ജീവിതം ചെലവിട്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. എന്എസ്യുവിലും എഐസിസി മാധ്യമവിഭാഗത്തിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ന് എന്റെ വിശ്വാസങ്ങളെ അവര്‍ അപമാനിക്കുന്നു. എതിര്‍ക്കുന്നു. അയോദ്ധ്യയില്‍ രാംലല്ലയെ ദര്‍ശിക്കുന്നത് അവസാനിപ്പിക്കാന്‍ എനിക്ക് സാധിക്കില്ലെന്ന് ഞാന്‍ അവരെ ഓര്‍മിപ്പിക്കുന്നു, രാധിക ഖേര എഐസിസിക്ക് അയച്ച കത്തില്‍ പറയുന്നു.
ഛത്തിസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് ഓഫീസില്‍ ഞാന്‍ നേരിട്ടത് കടുത്ത അപമാനമാണ്. പാര്‍ട്ടിയുടെ എല്ലാ വേദിയിലും ഞാന്‍ നീതി തേടി. പക്ഷേ ഞാന്‍ ആ പാര്‍ട്ടിയില്‍ പരാജയപ്പെട്ടു എന്ന് മനസിലാക്കുന്നു. ഒരു സ്ത്രീയെന്ന നിലയിലും രാമഭക്ത നിലയിലും കോണ്‍ഗ്രസില്‍ ഞാന്‍ അവഹേളിക്കപ്പെട്ടു. രണ്ടും പൊറുക്കാന്‍ ഞാന്‍ തയാറല്ല, ഖേര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: