ന്യൂദൽഹി: ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്‌ക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. ട്രയൽസിൽ ഉത്തേജക വിരുദ്ധ പരിശോധനയ്‌ക്ക് താരം തയ്യാറാകാതിരുന്നതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. മാർച്ചിൽ സോനിപത്തിലാണ് ട്രയൽസ് നടന്നത്. ഈ സമയത്ത് യൂറിൻ സാമ്പിൾ നൽകാൻ പൂനിയ വിസമ്മതിച്ചിരുന്നു.
ട്രയൽസിൽ ബജ്റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിൽ താരം തിരിച്ചുപോകുകയായിരുന്നു. ബജ്റംഗ് പൂനിയയുടെ നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ഉദ്യോഗസ്ഥർ പുനിയയിൽ നിന്ന് ഉത്തേജക പരിശോധനയ്‌ക്കുള്ള സാമ്പിൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അവിടെ നിൽക്കാൻ തയാറായില്ല. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ അഡ്ഹോക്ക് പാനൽ സംഘടിപ്പിക്കുന്ന ട്രയൽസിന് തയാറെടുക്കാൻ പുനിയ റഷ്യയിൽ പരിശീലനം നേടിയിരുന്നു.
സസ്പെൻഷൻ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയൽസിലോ താരത്തിന് പങ്കെടുക്കാൻ കഴിയില്ല. ഇതോടെ ജൂലൈയിൽ ആരംഭിക്കുന്ന പാരിസ് ഒളിംപിക്സിൽ ഉൾപ്പടെ ബജ്റംഗ് പൂനിയയുടെ പങ്കാളിത്തം സംശയത്തിലായിരിക്കുകയാണ്. ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ മുൻനിരയിൽ ബജ്റംഗ് പൂനിയ ഉണ്ടായിരുന്നു. വിരമിച്ച ഗുസ്തി താരം സാക്ഷി മാലികിന് പിന്തുണ നൽകി പദ്മശ്രീ പുരസ്കാരം താരം തിരിച്ചുനൽകിയിരുന്നു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ പദ്മശ്രീ പുരസ്കാരം ഉപേക്ഷിച്ചാണ് താരം അന്ന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: