പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച ‘തൂഫാൻ’ ടീമിനെ കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ. ഇവർ പോലീസ് സംഘത്തെ പിടികൂടുന്നതും ചോദ്യം ചെയ്യുന്നതും അടക്കമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ലഹരി മാഫിയയ്‌ക്കെതിരെ സംസ്ഥാനവ്യാപകമായി കേരള പോലീസ് ആരംഭിച്ച പ്രത്യേക ദൗത്യമാണ് ഓപ്പറേഷൻ തൂഫാൻ.
പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലുള്ള മൂന്ന് പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. ഇവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സുമൻ, പ്രിയേഷ്, രാഹുൽ എന്നീ മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പത്തനംതിട്ട എസ്പി ഓഫീസിന് സമീപമായിരുന്നു സംഭവം. അർദ്ധരാത്രി തന്നെ നടപടി പൂർത്തിയാക്കിയെന്ന് എസ്പി അറിയിച്ചു.
വണ്ടി ഓടിച്ചിരുന്ന പോലീസുകാരൻ സ്റ്റിയറിങ്ങിന് മുന്നിൽ ബോധമില്ലാതെ സീറ്റിൽ പുറകോട്ട് ചാഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ജീപ്പ് മുന്നോട്ട് നീങ്ങിയത്. മറ്റു വാഹനങ്ങളിലും തന്റെ ഓട്ടോറിക്ഷയിലും ഈ പൊലീസ് ജീപ്പ് ഇടിക്കേണ്ടതായിരുന്നുവെന്നും, തലനാരിഴയ്‌ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും മയിലാപ്ര സ്വദേശിയായ വനിതാ ഓട്ടോ ഡ്രൈവർ ശോഭ പറയുന്നത്.
പോലീസ് വാഹനത്തിന്റെ അസ്വാഭാവികമായ ഓട്ടവും വെട്ടിക്കലുകളും കണ്ട് സംശയം തോന്നിയ ശോഭ, തന്റെ ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നിട്ടും ഒട്ടും മടിക്കാതെ ധീരമായി ജീപ്പിനെ പിന്തുടരുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ജീപ്പ് തടഞ്ഞുനിർത്തുകയും ഒട്ടും സമയം കളയാതെ ജീപ്പിന്റെ താക്കോൽ ഊരി വാങ്ങുകയുമായിരുന്നു. ശോഭയുടെ ഈ കൃത്യസമയത്തുള്ള ഇടപെടലാണ് റോഡിൽ വൻ ദുരന്തം ഒഴിവാക്കിയത്.
നാട്ടുകാർ തടഞ്ഞിട്ടതിന് പിന്നാലെ മറ്റ് രണ്ട് പേർ സ്ഥലം വിട്ടിരുന്നു.















