ന്യൂദല്‍ഹി: ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നഗര നക്സല്‍ ഗൗതം നൗലാഖയുടെ സുരക്ഷാച്ചെലവ് സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുതടങ്കല്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ നവ്ലാഖയ്ക്ക് വീട്ടുതടങ്കല്‍ കാലത്ത് നല്കിയ സുരക്ഷയ്ക്ക് അദ്ദേഹം 1.64 കോടി രൂപ അടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവായി.
2018ല്‍ ഭീമാ കൊറേഗാവ് കേസില്‍ പ്രതിയായ ഗൗതം നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഐഎ നല്കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എന്‍ ഭട്ടി എന്നിവരുടേതാണ് വിധി. ‘നിങ്ങള്‍ക്ക് ബാധ്യതയില്‍ നിന്ന് ഒളിച്ചോടാനാവില്ല,’ കോടതി വ്യക്തമാക്കി.
‘നിങ്ങള്‍ വീട്ടുതടങ്കല്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സുരക്ഷയ്ക്കുള്ള ചെലവ് നല്‍കണം. നിങ്ങള്‍ക്ക് ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല,’ കോടതി പറഞ്ഞു. ഗൗതം നവ്ലാഖ എന്‍ഐഎക്ക് ഏകദേശം 1.64 കോടി രൂപ നല്‍കാനുണ്ടെന്ന് ഏജന്‍സിക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു അറിയിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ പരാമര്‍ശം.
തുക അടയ്ക്കാന്‍ സമ്മതമാണെന്ന് നവ്ലാഖയുടെ അഭിഭാഷകന് ഷദന്‍ ഫറസത് അറിയിച്ചിട്ടുണ്ട്. 2017 ഡിസംബര്‍ 31 ന് പുണെ എല്‍ഗാര്‍ പരിഷത് സമ്മേളനത്തില്‍ നടന്ന തീവ്ര പ്രസംഗങ്ങള്‍ക്ക് ശേഷം അടുത്ത ദിവസമായിരുന്നു, കോരേഗാവ് ഭീമ യുദ്ധസ്മാരകത്തിനടുത്ത് കലാപമുണ്ടായത്. 2022 നവംബര്‍ 10 മുതല്‍ പബ്ലിക് ലൈബ്രറിയില്‍ വീട്ടുതടങ്കലില്‍ ആയിരുന്നു, നവ്ലാഖ. ജയിലില്‍ പോകേണ്ട നവ്ലാഖയ്ക്ക് ആരോഗ്യകാരണങ്ങളാല്‍ സുപ്രീംകോടതിയാണ് വീട്ടുതടങ്കല്‍ അനുവദിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 19 ന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടി. എന്‍ ഐ എ സുപ്രീംകോടതിയില്‍ പോയി അത് സ്റ്റേ ചെയ്തു. പാക് ഐ എസ് ഐ ജനറലിനെ നവ്ലാഖ കണ്ടതിന് തെളിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: