മോദിയുടെ കാലത്ത് ജീവിക്കാന്‍ കഴിയുന്നതാണ് എന്റെ തലമുറയ്ക്ക് ലഭിച്ച ഭാഗ്യം… പച്ചപ്പ് നിറഞ്ഞ ജീവിതം കാട്ടി ഗ്രീഷ്മ പറയുന്നു. തൃപ്പൂണിത്തുറയിലെ മിയ ഗാര്‍ഡന്‍സ് വിജയമുദ്ര ചാര്‍ത്തിയതിന് പിന്നില്‍ ഗ്രീഷ്മയുടെ കഠിനാധ്വാനത്തിന് മോദി നല്കിയ മുദ്രയാണ്. പത്ത് ലക്ഷത്തിന്റെ മുദ്ര വായ്പ തുണച്ചപ്പോള്‍ ഗ്രീഷ്മയുടെ തോട്ടത്തില്‍ വസന്തം വന്നു. എയ്റോനോട്ടിക്കല്‍ ബിരുദമെടുത്ത് എച്ച്എഎല്ലിലും എമിറേറ്റ്സിലും ജോലി ചെയ്തിരുന്ന ഓച്ചിറക്കാരി ഗ്രീഷ്മ കല്യാണത്തോടുകൂടിയാണ് തൃപ്പൂണിത്തുറക്കാരിയായത്. കൊവിഡ് കാലത്തെ ലോക്ഡൗണാണ് പലരെയും പോലെ ഗ്രീഷ്മയെയും സംരംഭകയാക്കിയത്.
സ്വന്തം കൈയില്‍ സൂക്ഷിച്ചിരുന്ന ഇന്‍ഡോര്‍ പ്ലാന്റുകളുടെ മാര്‍ക്കറ്റ് തിരിച്ചറിഞ്ഞതോടെയാണ് ഒരു കൈ നോക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. വിപണി സാധ്യത കണ്ടെത്തിയതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും ചെടികള്‍ ഇറക്കുമതി ചെയ്തു മദര്‍ പ്ലാന്റാക്കി അതില്‍ നിന്നും ചെടികളെ ഉത്പാദിപ്പിച്ചു വില്‍ക്കാനും തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാണ് വിപണനം. ഇന്ന് ഒരു മാസം ആയിരത്തില്‍ അധികം ഓര്‍ഡറുണ്ട്. ഉപഭോക്താക്കളില്‍ ഏറെയും ഭാരതത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
റോസാ, ആന്തൂറിയം, ഓര്‍ക്കിഡ് പോലുള്ളവ നിറഞ്ഞ പതിവ് നഴ്സറിക്കാഴ്ചകളില്ല ഇവിടെ. ഇന്‍ഡോര്‍ പ്ലാന്റുകളുടെ മാത്രം വലിയ ശേഖരമുണ്ട് മിയ ഗാര്‍ഡന്‍സില്‍. പലതും വിദേശത്ത് വമ്പന്‍ ആരാധകരുള്ളവ. മോണ്‍സ്റ്റെറ തായ് കോണ്‍സ്റ്റല്ലേഷന്‍, മോണ്‍സ്റ്ററ സില്റ്റെപെക്കാന, മഗ്നിഫികം, ഓറഞ്ച് പ്രിന്‍സസ് എന്നിങ്ങനെ 500 മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ചെടികള്‍. ചെറിയ പുള്ളിയല്ല ഗ്രീഷ്മ എന്ന് സാരം.
ചെടികള്‍ ഇറക്കുമതി ചെയ്യാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന അവസരത്തിലാണ് ഗ്രീഷ്മ വ്യക്തിഗത വായ്പതേടി ബാങ്കുകളെ സമീപിച്ചത്. പലരും ആവശ്യം നിരസിച്ചു. ചിലര്‍ക്ക് ഈട് വേണം. അതിനിടെയാണ് മുദ്ര വായ്പയെ കുറിച്ച് അറിയുന്നത്. പിന്നെ ആ വഴി പോയി. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 10 ലക്ഷം രൂപ വായ്പ ലഭിച്ചു, ഒരു ഈടുമില്ലാതെ സബ്സിഡിയില്‍. വളരെ ചെറിയ തുക മാത്രം തിരിച്ചടവും.
ഈ വിജയ യാത്ര അത്ര സുഗമമായിരുന്നില്ല. ചെടിക്കച്ചവടം എന്ന് പരിഹസിച്ചവരും കുത്തുവാക്ക് പറഞ്ഞവരുമുണ്ട്. പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും മുദ്ര വായ്പയെക്കുറിച്ചും നല്ലവാക്ക് പറഞ്ഞതിന് സോഷ്യല്‍മീഡിയ വഴി അധിക്ഷേപം വേറെയും. പക്ഷേ അതൊന്നും ഗ്രീഷ്മ വകവയ്ക്കുന്നില്ല.
ജനങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണ് മുദ്ര. അതിനെ കുറിച്ച് പറയുന്നതില്‍ എന്താണ് തെറ്റ്? പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന പദ്ധതിയിലൂടെ ഒരു ഈടും നല്‍കാതെയാണ് വായ്പ ലഭിച്ചത്. ഞാന്‍ അത് വെളിപ്പെടുത്തിയതുകൊണ്ട് മറ്റൊരാള്‍ക്കത് സഹായമായാല്‍ അത് നല്ലതല്ലേ, നിക്ഷേപകര്‍ക്ക് അനുഗ്രഹമാണ് ഇത്തരത്തിലുള്ള പദ്ധതികള്‍, അത് അംഗീകരിക്കണ്ടേ, ഗ്രീഷ്മ ചോദിക്കുന്നു.
രാജ്യത്ത് ഇതുവരെ ഭരിച്ചിട്ടുള്ള പ്രധാനമന്ത്രിമാരില്‍ ഏറ്റവും മികച്ചയാള്‍ മോദിയാണ്. ഇത് ഗ്രീഷ്മ മാത്രം പറയുന്നതല്ല. ലോകം അംഗീകരിച്ചതാണ്. അദ്ദേഹം നല്ലത് ചെയ്യുന്നതുകൊണ്ടാണിത് പറയുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ ഇനിയും കൊണ്ടുവരണം, ഭാരതത്തിന്റെ വികസനത്തിന് ഇത് അത്യാവശ്യമാണ്, ഗ്രീഷ്മ പറഞ്ഞു.
ഹൈക്കോടതി അഭിഭാഷകനായ മഹേഷാണ് ഗ്രീഷ്മയുടെ ഭര്‍ത്താവ്. ഋഷികേശ്, നാരായണ്‍ എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: