Categories: India

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: വേതനം വര്‍ധിപ്പിച്ച് കേന്ദ്രം; പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

Published by

ന്യൂദല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച് കേന്ദ്രം. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയമാണ് വേതനം ഉയര്‍ത്തി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കേരളത്തിലെ തൊഴിലാളികള്‍ക്ക് 333ല്‍ നിന്ന് 13 രൂപ വര്‍ധിപ്പിച്ച് 346 രൂപയാക്കി. പുതുക്കിയ നിരക്കുപ്രകാരം ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് ഹരിയാനയിലാണ്, 374 രൂപ. സിക്കിമിലെ മൂന്ന് പഞ്ചായത്തുകളിലും 374 രൂപയാണ്. ഏറ്റവും കുറവ് അരുണാചല്‍പ്രദേശിലും നാഗാലാന്‍ഡിലുമാണ്, 234 രൂപ.

സംസ്ഥാനം, പുതുക്കിയ നിരക്ക്, പഴയ നിരക്ക് ബ്രാക്കറ്റില്‍, എന്ന ക്രമത്തില്‍: ആന്ധ്രപ്രദേശ് – 300 രൂപ (272 രൂപ), അരുണാചല്‍പ്രദേശ് – 234 (224), അസം – 249 (238), ബീഹാര്‍- 245 (228), ഛത്തീസ്ഗഡ് – 243 (221), ഗോവ – 356 (322), ഗുജറാത്ത് – 280 (256), ഹരിയാന – 374 (357), ഹിമാചല്‍പ്രദേശ് – 236, 295 (224, 280), ജമ്മുകശ്മീര്‍ – 259 (244), ലഡാക്ക് – 259 (244), ഝാര്‍ഖണ്ഡ് – 245 (228), കര്‍ണാടക – 349 (316), കേരളം – 346 (333), മധ്യപ്രദേശ് – 243 (221), മഹാരാഷ്‌ട്ര – 297 (273), മണിപ്പൂര്‍ – 272 (260), മേഘാലയ – 254 (238), മിസോറാം – 266 (249), നാഗാലാന്‍ഡ് – 234 (224), ഒഡീഷ – 254 (237), പഞ്ചാബ് – 322 (303), രാജസ്ഥാന്‍ – 266 (255), സിക്കിം – 249, 374 (236, 354), തമിഴ്നാട് – 319 (294), തെലങ്കാന – 300 (272), ത്രിപുര – 242 (226), ഉത്തര്‍പ്രദേശ് – 237 (230), ഉത്തരാഖണ്ഡ് – 237 (230), പശ്ചിമ ബംഗാള്‍ – 250 (237), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ – 329, 347 (311, 328), ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു – 324 (297), ലക്ഷദ്വീപ് – 315 (304), പുതുച്ചേരി – 319 (294).

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്ത സാഹചര്യത്തില്‍ വേതനം വര്‍ധിപ്പിക്കാന്‍ അനുമതി തേടി ഗ്രാമവികസന മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിപ്പിച്ചിരുന്നു. കമ്മിഷന്റെ അനുമതിക്കു പിന്നാലെയാണ് വിജ്ഞാപനം ഇറക്കിയത്. 2005ലെ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ടിന്റെ സെക്ഷന്‍ ആറിലെ ഉപവകുപ്പ് (ഒന്ന്) പ്രകാരം കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് സംസ്ഥാനം തിരിച്ച് പുതുക്കിയ വേതന നിരക്കുകള്‍ നിര്‍ണയിക്കുന്നത്. ഉപഭോക്തൃ വില സൂചിക, ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പം എന്നിവയെ അടിസ്ഥാനമാക്കിയാണ് വേതനം നിശ്ചയിക്കുക.

2023-24 സാമ്പത്തിക വര്‍ഷത്തെ വേതനം വര്‍ധിപ്പിച്ച് 2023 മാര്‍ച്ച് 25നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. ഏപ്രില്‍ ഒന്നിന് നിലവില്‍ വരികയും ചെയ്തു. അഞ്ചു മുതല്‍ ആറു വരെ ശതമാനം വര്‍ധനയാണ് അന്ന് വരുത്തിയത്. കേരളത്തിലെ തൊഴിലാളികള്‍ക്ക് 311 ല്‍ നിന്ന് 22 രൂപ വര്‍ധിപ്പിച്ച് 333 രൂപയായാണ് അന്ന് ഉയര്‍ത്തിയത്.

ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ കുറഞ്ഞത് നൂറൂ ദിവസം തൊഴിലുറപ്പ് നല്കുന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിലവിലെ സാമ്പത്തിക വര്‍ഷം ആറു കോടി കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി തൊഴില്‍ ലഭിച്ചത്. ഇതില്‍ 35.5 ലക്ഷം കുടുംബങ്ങള്‍ക്ക് നൂറു ദിവസത്തെ തൊഴില്‍ ലഭിച്ചിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക