Categories: Thiruvananthapuram

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും തിരുവനന്തപുരത്ത് 2.6 ലക്ഷം വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

 

– തിരഞ്ഞെടുപ്പിനെ മത്സരമായി കാണുന്നില്ല, അതൊരു ദൗത്യവും നിയോഗവുമായാണ് കാണുന്നത്

– പ്രശ്‌നങ്ങള്‍ക്ക് താൻ പരിഹാരം ഉണ്ടാക്കിയപ്പോള്‍ 15 വര്‍ഷം ഉറങ്ങിയവര്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു

– തിരുവനന്തപുരത്ത് എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കും

തിരുവനന്തപുരം: മൂന്ന് വര്‍ഷം മുമ്പ് ജൽ ജീവൻ മിഷൻ വഴി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഇന്നും തിരുവനന്തപുരത്തെ 2.6 ലക്ഷം വീടുകളില്‍ കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭ്യമാക്കിയില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കുടിവെള്ളമെന്ന അവകാശത്തിനായി അവര്‍ കാത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മാച്ചിങ് ഗ്രാൻ്റ് ഇനിയും അനുവദിക്കാത്തതാണ് പ്രശ്‌നം. മൂന്ന് വര്‍ഷം മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ഏഴ് ലക്ഷം വീടുകളുണ്ട്. ഇവയില്‍ 1.69 വീടുകളില്‍ മാത്രമാണ് 2019ല്‍ ടാപ്പു കുടിവെള്ളം ലഭ്യമായിരുന്നത്. കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളിലടക്കം ടാപ്പ് വെള്ളം ലഭിക്കാത്ത വലിയൊരു ജനവിഭാഗം ഇപ്പോഴുമുണ്ട്. 2019ല്‍ 23.20 ശതമാനം പേര്‍ക്കു മാത്രം ലഭ്യമായിരുന്ന കുടിവെള്ളം പ്രധാനമന്ത്രി ജല്‍ജീവന്‍ മിഷനിലൂടെ 62.40 ശതമാനം പേരിലെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന് 70 കൊല്ലത്തില്‍ ചെയ്യാന്‍ കഴിയാത്തത് നാലര കൊല്ലത്തില്‍ മോദി സര്‍ക്കാര്‍ ചെയ്തു. ഇപ്പോഴും ശുദ്ധമായ ടാപ്പു വെള്ളം ലഭിക്കാത്ത തിരുവനന്തപുരത്തെ 2.6 ലക്ഷം കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവര്‍ക്കു വെള്ളമെത്തിക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ഇന്ത്യക്കാര്‍ക്കും സുരക്ഷിത കുടിവെള്ളം ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ 2019ലാണ് എല്ലാ വീടുകളിലും ടാപ് കണക്ഷന്‍ വഴി കുടിവെള്ളം ഉറപ്പാക്കുന്ന ജല്‍ജീവന്‍ പദ്ധതി ആരംഭിച്ചത്. 1947 മുതല്‍ 2019 വരെയുള്ള 65 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 3.7 കോടി വീടുകളില്‍ മാത്രമെ ശുദ്ധ കുടിവെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഈ പദ്ധതിയിലൂടെ 2019 മുതല്‍ 2024 വരെ മാത്രം 11.34 കോടി പുതിയ വീടുകളില്‍ കുടിവെള്ളമെത്തിച്ചു. നിരവധി സംസ്ഥാനങ്ങള്‍ ജല്‍ജീവന്‍ മിഷന്‍ 100 ശതമാനം നടപ്പാക്കിയപ്പോള്‍ കേരളം, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇന്‍ഡി സഖ്യത്തിലെ സര്‍ക്കാരുകള്‍ ഭരിച്ച സംസ്ഥാനങ്ങള്‍ പിന്നിലായി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ശുദ്ധമായ കുടിവെള്ളം പൗരന്മാരിലെത്തിക്കുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നതൊക്കെ വിട്ട്, ആരെല്ലാം എന്തൊക്കെ പറയുന്നു എന്നതിനു പിന്നാലെ പോകുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഹിന്ദുവും മുസല്‍മാനും എല്ലാവരും ഭാരത് മാതാ കീ ജയ് പറയുന്നവരാണ്. അതിനുകഴിയാത്തവരാണ് സഖാക്കള്‍. ജയ് ഹിന്ദ് പറയാന്‍ ചൈനക്കാര്‍ അവരെ അനുവദിക്കില്ല. തിരഞ്ഞെടുപ്പു വേളയില്‍ വികസനവും പുരോഗതിയും കണക്കുകകള്‍ നിരത്തി പറയുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടുവരുന്നത് അപഹാസ്യമാണെന്നും രാജീവ് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിനെ ഒരു മത്സരമായിട്ടല്ല താൻ കാണുന്നത്. മറിച്ച് തിരുവനന്തപുരത്തെ പുരോഗതിയിലേക്കു നയിക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള ദൗത്യവും നിയോഗവുമായിട്ടാണ് കാണുന്നത്. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിനു ശേഷം തന്റെ ഊര്‍ജ്ജം ആയിരം മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊഴിയൂര്‍ പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിന്ന പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയപ്പോള്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. 15 വര്‍ഷം ഉറങ്ങിയവരൊക്കെ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണെന്നും എന്തു വന്നാലും സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യവുമായി മുമ്പോട്ടു തന്നെ പോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Recent Posts