എം.ടി.വാസുദേവന്‍ നായരെ നാലായും എം.മുകുന്ദനെ അഞ്ചായും സേതുവിനെ മൂന്നായും ഒഎന്‍വി കുറുപ്പിനെ ഒന്നായും വായിക്കുന്ന പുസ്തകം. ഒടുക്കം ഒരു സാഹിത്യചരിത്ര ലേഖനവും ഗാനവിചാരവും. ഡോ. കെ.ദേവീകൃഷ്ണന്റെ പ്രതിഭയുടെ തിളക്കത്തിന്റെ ഉള്ളടക്ക സ്വരൂപം ഇതാണ്.
1968 ലാണ് ദേവീകൃഷ്ണന്‍ ജനിക്കുന്നത്. സ്വാഭാവികമായും ഗ്രന്ഥകാരന് വായിക്കുന്നവരില്‍ ഉള്‍പ്പെടുന്നവരാണ് ഇതിലെ എഴുത്തുകാര്‍. എംടി പുസ്തകങ്ങളെക്കുറിച്ചും എംടിയെക്കുറിച്ചുമുള്ള പുസ്തകങ്ങളെപ്പറ്റിയുള്ള വിചാരധാരകള്‍ അവസാനം എം.ടിയിലെത്തി നില്ക്കുന്നു.
മുകുന്ദനെ മയ്യഴി മുതല്‍ കുട നന്നാക്കുന്ന ചോയി വരെയുള്ള നോവല്‍ പരിസരം ദേവീകൃഷ്ണന്‍ വായിച്ചിട്ടുണ്ട്. ദൈവത്തിന്റെ വികൃതികള്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ക്ക് ഒപ്പം നില്ക്കുന്ന നോവലാണ്. അല്‍ഫോന്‍സച്ചന്റെ കഥ കുമാരന് വൈദ്യരുടെ കൂടി കഥയായി വായിക്കുകയാണ് ആയുര്‍വേദ ഡോക്ടറായ ദേവീകൃഷ്ണന്‍.
സേതുവിന്റെ നല്ല നോവലായ നിയോഗത്തിന്റെ ഉള്‍പ്പൊരുളിലേക്കു ദേവീകൃഷ്ണന്റെ വായന ചെല്ലുന്നുണ്ട്. പാണ്ഡവപുരത്തെ ദേവിയെ ശാക്തേയ വിശ്വാസവുമായി ബന്ധിപ്പിച്ച് ദേവീകൃഷ്ണന്‍ എഴുതുന്നു. ഏകാകിനിയുടെ ഗന്ധര്‍വനഗരം കെ.പി.അപ്പനെ ഓര്‍മ്മിപ്പിക്കുന്ന ശീര്‍ഷകമാണ്. ഈ പുസ്തകത്തിന്റെ പേര് അതായിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോയി. പ്രതിഭയുടെ തിളക്കത്തില്‍ പഴമ മായുകയും ചെയ്യും.ഒഎന്‍വിയെക്കുറിച്ചുള്ള ലേഖനം ജീവചരിത്രപരമായി മാറുന്നു. എഴുത്തുകാരന്റ സാമൂഹ്യ പ്രതിബദ്ധത വിശകലനം ചെയ്യുന്ന ഗ്രന്ഥകര്‍ത്താവിന്റെ വിചാരധാരയെ അനാവരണം ചെയ്യുന്നു.
എംടി എന്ന എഴുത്തുകാരനെ, പത്രാധിപരെ ദേവീകൃഷ്ണന്‍ അടയാളപ്പെടുത്തുന്നു. ബന്ധനം സിനിമയിലെ പി.ജയചന്ദ്രന് പാടിയ രാഗം ശ്രീരാഗത്തില്‍ പാടി അഭിനയിച്ച മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗം തലവനായിരുന്ന ഡോ. എസ്.കെ.നായരെക്കുറിച്ചുള്ള ലേഖനം മറ്റൊരു രീതിയില്‍ എംടി വിചാരമായി മാറുന്നു.
ദേവീകൃഷ്ണനിലെ നാളിതുവരെയുള്ള വായനക്കാരന് എഴുത്തുകാരന്റെ വേഷത്തില്‍ അരങ്ങില്‍ വരികയാണ്. വായനയുടെ ചൊല്ലിയാട്ടക്കളരിയില് നിന്ന് അരങ്ങിലെ എഴുത്തു വേഷം. അരങ്ങേറ്റ പുസ്തകം. വായന ആത്മനിഷ്ഠമാണ്. തന്റെ വായനയുടെ ഫലം മറ്റുള്ളവര്‍ക്ക് പകരുകയാണ് ഈ പുസ്തകം. മുകുന്ദനെ, സേതുവിനെ ഞാന്‍ വായിച്ചവിധം എന്നതിന്റെ നേര് പറച്ചില് കൂടിയാണ് അവരെക്കുറിച്ചുള്ള ലേഖനങ്ങള്‍. ഗവേഷണ പടുവായ പിതാവിന്റെ (മേലാറ്റൂര്‍ രാധാകൃഷ്ണന് ) സമ്പര്‍ക്ക സ്വാധീനം വായനയെ കാര്യക്ഷമമാക്കിയതിന്റ രേഖകള്‍ കൂടിയാണ് പ്രതിഭയുടെ തിളക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: