വെള്ളിത്തിരയുടെ ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് 80-ാം പിറന്നാൾ. ആരുടെയും മനം മയക്കുന്ന സ്വരമാധുരിയിലൂടെ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനം കവർന്നെടുന്ന ഗായകൻ. ഹൃദയത്തിലേക്ക് പതിഞ്ഞിറങ്ങുന്ന ആലാപനവും പ്രണയവും വിരഹവും കോർത്തിണക്കിയ വരികളും അദ്ദേഹത്തിന്റെ സ്വരമാധുരിയും ഇന്നും ജയചന്ദ്രനെ വേറിട്ടു നിർത്തുന്നു.
മലയാളം, തമിഴ്, കന്നഡ, തെലുഗ് ഹിന്ദി ഭാഷകളിലായി പതിനയ്യായിരത്തിലേറെ ഗാനങ്ങൾ ഇതിനോടകം തന്നെ ആലപിച്ചിട്ടുണ്ട്. 2008- ൽ എ. ആർ. റഹ്‌മാൻ സംഗീതത്തിൽ അൽക യാഗ്‌നിക്കിനൊപ്പം പാടിയാണ് ഹിന്ദി ഗാനരംഗത്തേക്ക് ചുവടുറപ്പിക്കുന്നത്. ജെ സി ഡാനിയേൽ പുരസ്‌കാരം ,കലൈമാമണി പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ജയചന്ദ്രനിലെ പ്രതിഭയെ തേടിയെത്തി. 1960- കളിൽ തുടങ്ങിയ സംഗീത യാത്ര ഇന്നും മലയാളി മനസുകൾ കീഴടക്കി തുടരുന്നു.
സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ രവിപുരത്താണ് ജനനം. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലായിരുന്നു ബാല്യകാലം. കഥകളി, മൃദംഗം ചെണ്ടവായന, പൂരം, പാഠകം, ചാക്യാർകൂത്ത് എന്നിവയോടെല്ലാം താൽപര്യമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്‌കൂൾതലത്തിൽ തന്നെ ലളിതസംഗീതത്തിലുംം മൃദംഗവാദനത്തിലും കഴിവു തെളിയിച്ചിരുന്നു.
1958-ലെ യുവജനോത്സവത്തിൽ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം. കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി ആണ് പുറത്തിറങ്ങിയ ആദ്യഗാനം. പിന്നീടിങ്ങോട്ട് മലയാളിക്ക് പ്രിയപ്പെട്ട എത്രയെത്ര പാട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: