തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് ഗവര്‍ണര്‍ റദ്ദാക്കി. നേരത്തെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത രണ്ട് അധ്യാപകരുടെ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശം രജിസ്ട്രാര്‍ തള്ളിയിരുന്നു. പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ഡോ. പി രവീന്ദ്രന്‍, ഡോ ടി എം വാസുദേവന്‍ എന്നിവരുടെ പത്രികയാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ രജിസ്ട്രാര്‍ തളളിയത്. രണ്ടുപേരും അധ്യാപക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ചവരല്ലെന്ന് കാട്ടിയാണ് നടപടി.
എന്നാല്‍ സര്‍വകലാശാല ചട്ടമനുസരിച്ച് സെനറ്റ് അംഗങ്ങള്‍ക്ക് സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. വാസുദേവനെ വകുപ്പ് മേധാവി എന്ന നിലയിലും രവീന്ദ്രനെ ഗവേഷണ സ്ഥാപന പ്രതിനിധി എന്ന നിലയിലുമാണ് നാമനിര്‍ദേശം ചെയ്തത്. പത്രിക സമര്‍പ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും രാജ്ഭവന്‍ വ്യക്തമാക്കിയിരുന്നു.
സര്‍വകലാശാല അധ്യാപക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുവാനാണ് തങ്ങളുടെ പട്ടിക തള്ളിയത് എന്നായിരുന്നു അധ്യാപകരുടെ പരാതി. സെനറ്റ് അംഗങ്ങള്‍ക്ക് സിന്‍ഡിക്കേറ്റില്‍ മത്സരിക്കാനുള്ള അവസരം നിയമത്തില്‍ നിഷേധിച്ചിട്ടില്ലായിരിക്കെ അധ്യാപകരായ ഇവര്‍ രണ്ടുപേരുടെയും നാമദേശ പത്രിക തള്ളിയത് ബോധപൂര്‍വമാണെന്നും ഇത് കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
പത്രിക നിരസിച്ചതിന്റെ കാരണം രേഖാമൂലം നല്‍കാന്‍ റിട്ടേണിംഗ് ഓഫീസറും വൈസ് ചാന്‍സലറും വിസമ്മതിച്ചെന്നും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി പ്രകാരം തിരഞ്ഞെടുപ്പ് നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവച്ച് നാമനിര്‍ദ്ദേശ പത്രിക തള്ളിയത് സംബന്ധിച്ച് വി സിയോട് വിശദീകരണം ആവശ്യപ്പെടാനും ഗവര്‍ണര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: