തുടര്‍ച്ചയായി ആറ് പൊതുബജറ്റ് അവതരിപ്പിച്ച് അപൂര്‍വ ബഹുമതി സ്വന്തമാക്കിയിരിക്കുന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ ആദ്യ ഇടക്കാല ബജറ്റും പ്രതീക്ഷകള്‍ തെറ്റിച്ചില്ല. രാജ്യത്തെ മുഴുവന്‍ സമയ ധനമന്ത്രിയായി 2019 ല്‍ അധികാരമേറ്റ നിര്‍മല സീതാരാമന് ബജറ്റവതരണത്തില്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയോട് ഒപ്പമെത്തുകയും, ധനമന്ത്രിമാരായിരുന്ന മന്‍മോഹന്‍സിങ്ങിനെയും അരുണ്‍ ജെറ്റ്ലിയെയും പി. ചിദംബരത്തെയും യശ്വന്ത് സിന്‍ഹയെയും മറികടന്നിരിക്കുകയുമാണ്. രണ്ട് മാസത്തിനകം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാലും, 2024-25 സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് അവതരിപ്പിക്കേണ്ടതിനാലുമാണ് ഇടക്കാല ബജറ്റിന്റെ രൂപത്തില്‍ രണ്ട് മാസത്തെ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ധനമന്ത്രി അമൃതകാലത്തിനുവേണ്ടി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക രംഗത്ത് നവോന്മേഷവും ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരാന്‍ കഴിഞ്ഞ കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. 2047 ല്‍ വികസിത ഭാരതം ലക്ഷ്യംവയ്ക്കുന്ന സര്‍ക്കാര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷതയിലൂന്നിയുള്ള വികസനമാണ് നടപ്പാക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. അഴിമതി ഇല്ലാതാക്കിയതും, വികസന പദ്ധതികള്‍ ഗ്രാമീണ തലത്തിലെത്തിക്കാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നേട്ടമായി ധനമന്ത്രി എടുത്തുകാണിച്ചു. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോഴുണ്ടായിരുന്ന വെല്ലുവിളികളെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു.
ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും അധികാരത്തിലേറ്റുമെന്ന പ്രത്യാശയോടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ ധനമന്ത്രി എണ്ണിപ്പറഞ്ഞു. 34 ലക്ഷം കോടി രൂപയാണ് ജന്‍ധന്‍ യോജനയിലൂടെ വിതരണം ചെയ്തത്. നാല് കോടി കര്‍ഷകരെയാണ് വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വര്‍ഷംതോറും കോടിക്കണക്കിന് കര്‍ഷകര്‍ക്ക് 6000 രൂപ വീതം അക്കൗണ്ടുകളിലേക്ക് നേരിട്ടു നല്‍കുന്നതിന് പുറമെയാണിത്. കാര്‍ഷിക മേഖലയില്‍ ആധുനികവല്‍ക്കരണം നടപ്പാക്കി. വിശപ്പിനെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയ സര്‍ക്കാര്‍ 25 കോടി ജനങ്ങളെയാണ് ദാരിദ്ര്യമുക്തരാക്കിയിട്ടുള്ളത്. 78 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ നല്കി. കൊവിഡ് മൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജനക്കു കീഴില്‍ മൂന്നു കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍കൂടി നിര്‍മിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ ഒരു സാമൂഹ്യ വിപ്ലവത്തിലേക്ക് നയിക്കും. പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭങ്ങള്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു എന്നത് അഭൂതപൂര്‍വമായ ഒരു നേട്ടമാണ്. ഏഴ് ഐഐടികള്‍, 16 ഐഐഐടികള്‍, ഏഴ് ഐഐഎം, 15 എഐഎംഎസ് എന്നിവ സ്ഥാപിക്കാന്‍ കഴിഞ്ഞതിലൂടെ വലിയ മാറ്റത്തിനാണ് വഴിയൊരുക്കിയിട്ടുള്ളത്. സ്കില്‍ ഇന്ത്യ മിഷനിലൂടെ ഒന്നരക്കോടിയോളം യുവാക്കള്‍ക്ക് പരിശീലനം നല്കാന് 3000 ഐടിഐകളാണ് സ്ഥാപിച്ചത്.
സമ്പൂര്‍ണ ബജറ്റിന്റെ സ്വഭാവസവിശേഷതകളുള്ള ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. പലരും പ്രചരിപ്പിച്ചതുപോലെ പൊതുതെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ള ജനപ്രിയ പദ്ധതികളൊന്നും ധനമന്ത്രി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജനപിന്തുണ നേടാന്‍ അങ്ങനെയുള്ള ഗിമ്മിക്കുകളൊന്നും മോദി സര്‍ക്കാരിന് ആവശ്യമില്ല. പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്തത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹായകമാകും. ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താത്തത് വാണിജ്യത്തെ ശക്തിപ്പെടുത്തും. ആദായനികുതിയില്‍ മാറ്റം വരുത്താത്തതുമൂലം കൂടുതല്‍ പണം വിപണിയിലെത്താന്‍ വഴിയൊരുക്കും. ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നത് വലിയൊരു നേട്ടംതന്നെയാണ്. ലോകനിലവാരത്തിലുള്ള ടൂറിസം വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്നത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നേട്ടമാകും. ഇതിനുപുറമെ സംസ്ഥാനങ്ങളുടെ പലിശരഹിത വായ്പ തുടരും. കോര്‍പ്പറേറ്റ് ഫണ്ട് വഴി യുവാക്കള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ തൊഴില്‍ വായ്പ നല്‍കുമെന്നും, 35 ലക്ഷം പുതിയ തൊഴിലവസരങ്ങളും, മത്സ്യബന്ധന മേഖലയില്‍ മാത്രമായി 50 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന പ്രഖ്യാപനങ്ങളും അത്യന്തം സ്വാഗതാര്‍ഹമാണ്. അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടിയിലേറെ നീക്കിവച്ചിട്ടുള്ള ബജറ്റില്‍ റെയില്‍ വികസനത്തിന് നിരവധി പദ്ധതികളിലായി മതിയായ തുക വകകൊള്ളിച്ചിട്ടുമുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ ജനകീയമാക്കുമെന്ന പ്രഖ്യാപനം വികസനക്കുതിപ്പിന് അനുകൂലമാണ്. ചുരുക്കത്തില്‍ വികസന താല്പര്യവും പുരോഗതിയും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള ബജറ്റാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ചുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: