ന്യൂദൽഹി: രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഗോത്രവർഗ നേതാവിനെ കേന്ദ്രം പീഡിപ്പിക്കുന്നു എന്ന് ആരോപിക്കുന്ന ഹേമന്ത് സോറന്റെ അനുഭാവികളെ കണക്കെ വിമർശിച്ച് ബിജെപി. സംസ്ഥാനത്ത് അഴിമതിയും കൊള്ളയും നടത്തിയതിനാണ് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോനെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ തകർക്കാനും ഗോത്രവർഗ നേതാക്കളെ ദ്രോഹിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സോറന്റെ അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുകയാണ്. എന്നാൽ നരേന്ദ്രമോദി സർക്കാർ ഗോത്രവർഗ സമൂഹത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. രാജ്യത്തെ പട്ടികവർഗ്ഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്രം വിവിധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ഗോത്രവർഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ വനിതാ രാഷ്‌ട്രപതിയായി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടതിനെയും അദ്ദേഹം പരാമർശിച്ചു.
ജാർഖണ്ഡിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സോറൻ അറസ്റ്റിലായതെന്ന് പ്രസാദ് പറഞ്ഞു. “നിങ്ങൾ ഒരു വനവാസി സമൂഹത്തിൽ നിന്നാണ് വരുന്നത്. നിങ്ങളുടെ മൂക്കിന് താഴെ റാഞ്ചിയിലെ ഭൂമി കുംഭകോണം പ്രോത്സാഹിപ്പിക്കുന്നതാണോ നിങ്ങളുടെ ജോലി, അതും ആരും തൊടാത്ത പട്ടാളക്കാരുടെ ഭൂമി” – ”പ്രസാദ് കുറ്റപ്പെടുത്തി.
സോറനെതിരെ മൂന്ന് കേസുകളുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ആദ്യ കേസ് ഭൂമി കൊള്ളയുമായി ബന്ധപ്പെട്ടതാണ്, രണ്ടാമത്തേത് അനധികൃത ഖനനവുമായി ബന്ധപ്പെട്ടതാണ്, മൂന്നാമത്തേത് കൽക്കരി ഖനികളിലെ അഴിമതിയുമായി ബന്ധപ്പെട്ടതാണ്. മൂന്ന് കേസുകളിൽ ഒന്നുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ചയാണ് ജെഎംഎം നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. തുടർന്ന് അറസ്റ്റിലായതിന് ശേഷം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പോലുള്ള അന്വേഷണ ഏജൻസികളിലൂടെ ബിജെപി സർക്കാർ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം വന്നിരിക്കുന്നത്.
















