തിരുവനന്തപുരം: ബൈപാസില്‍ രാത്രികാലത്ത് നടത്തുന്ന മത്സരയോട്ടത്തില് വീണ്ടും രണ്ടുപേര്‍ മരിച്ചു. പാച്ചല്ലൂര്‍ പാറവിളാകം ടിസി58/3344 സെയ്യദലി (22) വര്‍ക്കല വെട്ടൂര്‍ വെണ്ണയോട് സ്വദേശി, ഇപ്പോള്‍ പൂജപ്പുര ലങ്ക റോഡില്‍ താമസിക്കുന്ന ഷിബിന്‍ (25) എന്നിവരാണ് മരിച്ചത്.
പുതുവര്‍ഷ ആഘോഷത്തില്‍ മത്സരയോട്ടത്തിന്റെ ദ്യശൃങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതിനിടെ ബൈക്കുകള്‍ മറിയുകയായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ഇഞ്ചക്കലില്‍ നിന്നും ബൈപാസിലൂടെ തിരുവല്ലം ഭാഗത്തേക്ക് ഇവര്‍ രണ്ടു ബൈക്കുകളിലായി സഞ്ചരിക്കുകയായിരുന്നു. സെയ്യദലി ഓടിച്ചിരുന്ന ബൈക്ക് കല്ലുമൂട് പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് റോഡിലേക്ക് മറിഞ്ഞു. നടുറോഡില്‍ തെറിച്ച് വീണ ബൈക്കില്‍ പിന്നാലെ ഷിബിന്‍ ഓടിച്ച് വന്ന ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശ്രുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോര്‍ട്ട് പോലീസ് കേസ് എടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് കൈമാറി. സെയ്യദലിയുടെ മൃതദേഹം പാച്ചല്ലൂര്‍ മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഖബറടക്കി. പരേതനായ ബഷീര്‍-റഷീദ ദമ്പതികളുടെ മകനാണ് സെയ്യദലി. സഹോദരങ്ങള്‍ മൂബീന, റൂഷിന ബഷീര്‍, സുഹാന ബഷീര്‍. ഷിബിന്റെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു. പരേതനായ മണിലാല്‍-ഷീബ ദമ്പതികളുടെ മകനാണ് ഷിബിന്‍. സഹോദരി. ഷിജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: