ഗുവാഹത്തി: അസമില്‍ നാഗോൺ ജില്ലാ കോൺഗ്രസ് മുൻ പ്രസിഡന്റ് സുരേഷ് ബോറ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡൻ്റും പൊരിതുഷ് റോയിയും പാര്‍ട്ടി വിട്ടു. രാജിക്കത്ത് ഇന്ന് രാവിലെ പാർട്ടി ദേശീയ പ്രസിഡൻ്റിന് അയച്ചുകൊടുത്തു. കോണ്‍ഗ്രസിന്റെ നിലവിലെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഇരുനേതാക്കളും പാര്‍ട്ടി വിട്ടത്. ഇവര്‍ ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു.
“പാർട്ടി നേതൃത്വം നീലയ്‌ക്ക് മാത്രം അനുകൂലമായതിനാൽ എനിക്ക് ഈ സംഘടനയിൽ തുടരാൻ കഴിയില്ല. ചോരയുള്ള യുവാക്കളെയോ സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്ന് വരുന്ന ഞങ്ങളെപ്പോലുള്ളവരുടെയോ ശബ്ദം ഈ സംഘടനയിൽ കേൾക്കുന്നില്ല. ദിസ്പൂർ മുതൽ ദൽഹി വരെ ഈ സംഘടനയ്‌ക്ക് ഫാമിലിയാണ് ഫസ്റ്റ് നേഷൻ അവസാനമാണ്.”- രാജിക്കത്തിൽ പൊരിതുഷ് റോയി വ്യക്തമാക്കി.
പാര്‍ട്ടിയുടെ നഗോണ്‍ ജില്ലാ പ്രസിഡന്റായിരുന്നു സുരേഷ് ബോറ. 2021 ല്‍ ബര്‍ഹാംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. 751 വോട്ടിനായിരുന്നു ബിജെപിയുടെ ജിതു ഗോസ്വാമിയോട് സുരേഷ് ബോറ പരാജയപ്പെട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റക്കിബുള്‍ ഹുസൈനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാക്കളാണ് ഇരുവരും.
അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മയെ ഇരുവരും സന്ദർശിച്ചു. ഇവർക്കൊപ്പം തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ദിലീപ് ശർമ്മയും ബിജെപിയിലെത്തും. ഇൻഡി സഖ്യത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് നേതാക്കൾ പാർട്ടി വിട്ടതെന്ന് ബിജെപി അസം ഘടകം പറഞ്ഞു.















