ന്യൂദല്‍ഹി: കേരളത്തില്‍ വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനും നീന്തല്‍ക്കുളം പണിയാനും സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ധാരാളം പണമുണ്ടെന്നും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്കാന് മാത്രമാണ് ധനപ്രതിസന്ധിയെന്നും പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന ആരോപണം ഗവര്‍ണര്‍ തള്ളി. അത്തരത്തില്‍ പ്രതിസന്ധിയുണ്ടെങ്കില്‍ അതിനു തെളിവ് ഹാജരാക്കണം. മുഖ്യമന്ത്രി തന്നോട് സംസാരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഗവര്‍ണറെന്ന നിലയില്‍ പിന്നെന്തു ചെയ്യുമെന്നും ആരിഫ് മുഹമ്മദ് ഖാന് ചോദിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വൈകിക്കുന്നുവെന്നാരോപിച്ച് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഗവര്‍ണര്‍ ഭരണപ്രതിസന്ധിയുണ്ടാക്കുന്നുവെന്ന കുറ്റപ്പെടുത്തലോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് പ്രതികരണം. നിയമസഭയില്‍ ധനബില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണറില്‍ നിന്ന് അനുമതി മുന്‍കൂട്ടി വാങ്ങേണ്ടതാണ്. നിയമം ലംഘിക്കുന്നതിന് കൂട്ടുനില്ക്കാനാവില്ല. ഭരണഘടനയെ ചവറ്റുകുട്ടയിലെറിയാനും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാവില്ല. സര്‍ക്കാരിന്റെ എല്ലാ നിയമലംഘനങ്ങളും അംഗീകരിക്കണം എന്നതാണോ ആവശ്യം. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ നിന്ന് സര്‍വ്വകലാശാലകളെ രക്ഷിക്കേണ്ടതുണ്ട്.
പെന്ഷന് നല്കാന് കാശില്ലെന്ന് ഹൈക്കോടതിയില്‍ പറയുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണ്. പെന്ഷന് പലര്‍ക്കും നല്‍കുന്നില്ല. പക്ഷേ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് പെന്ഷന് നല്‍കും. ഇത്തരം ധൂര്‍ത്തുകള്‍ നിര്‍ത്തണം. രണ്ടു വര്‍ഷം മാത്രം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ക്ക് പെന്ഷന് നല്‍കുന്നത് തടയാന്‍ നിയമം കൊണ്ടുവരേണ്ടതാണ്. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നും കേരളത്തെപ്പറ്റി കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ആരിഫ് മുഹമ്മദ് ഖാന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: