തൃശ്ശൂര്‍: വീഡിയോ ദൃശ്യം ഒന്നര വര്‍ഷം മുമ്പുള്ളതാണെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ടത് താനല്ലെന്നും അത്തരം ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അജിത് കൊടകര പറഞ്ഞു. പണം നല്‍കാമെന്ന് പറഞ്ഞ സമയത്ത് കൂട്ടി ചോദിക്കാന്‍ വൈശാഖന് പറഞ്ഞു. ആദ്യം ഒരു ലക്ഷമാണ് ആവശ്യപ്പെട്ടത്. പിന്നീട് ഒരു കോടിയായി. ഇതില്‍ 80 ലക്ഷം നല്‍കാമെന്നും വൈശാഖന് പറഞ്ഞതായി അജിത് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ ശരിയാണ്. ഇപ്പോള്‍ പുറത്ത് വന്നത് മാത്രമല്ല, അഞ്ച് മിനുട്ടോളം ദൈര്‍ഘ്യമുണ്ട്.
ക്വാറി മാഫിയയ്ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ പരാതിക്കാരന് പണം വാഗ്ദാനം ചെയ്ത് ഡിവൈഎഫ്ഐ മുന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖന് പരാതിക്കാരനെ സ്വാധീനിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.
പരാതിക്കാരനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയും പിന്മാറാന് എത്ര പണം വേണമെന്ന് ചോദിക്കുകയും ചെയ്യുന്ന ദൃശ്യളാണ് പുറത്ത് വന്നത്.
കൊടകരയ്ക്കടുത്ത വെള്ളിക്കുളങ്ങരയില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കിയിരുന്ന ക്വാറിക്കെതിരെ പരാതി നല്കിയ പൊതുപ്രവര്ത്തകന് അജിത് കൊടകരയെ ആണ് വൈശാഖന് ഭീഷണിപ്പെടുത്തിയത്. ചോദിക്കുമ്പോള്‍ ഒരു ലക്ഷം കൂട്ടി പറയണമെന്നും തനിക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നും വൈശാഖന് പറയുന്നത് ദൃശ്യങ്ങളിലുണ്ട്.
പണത്തിന് വേണ്ടിയല്ലെന്നും ക്വാറി മാഫിയയെ ആകെ പൂട്ടുമെന്നും പരാതിക്കാരന് പറയുമ്പോള്‍, ഒരാളെ ദ്രോഹിക്കുന്നതെന്തിനെന്നാണ് വൈശാഖന്റെ ചോദ്യം. വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ വൈശാഖന് ആവശ്യപ്പെടുന്നു. എങ്ങനെയാണ് ഈ കേസ് വൈശാഖന് അരികില്‍ എത്തിയതെന്ന് പരാതിക്കാരന് ചോദിക്കുമ്പോള്‍, ക്വാറി ഉടമയുമായി അടുപ്പമുണ്ടെന്നാണ് മറുപടി.
ചാനല്‍ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധിയായിരുന്ന എന്‍.വി. വൈശാഖനെ വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് പദവികളില്‍ നിന്നും നീക്കിയിരുന്നു. വനിതാ നേതാവിന്റെ പരാതി ഒത്തുതീര്‍പ്പാക്കി ഇയാളെ തിരികെ കൊണ്ടുവരാന്‍ നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.
വൈശാഖനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരത്തെ പ്രതികരിച്ചിരുന്നത്. പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്കിയ സര്‍ക്കുലറില്‍ വൈശാഖനെ തരംതാഴ്ത്തിയത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈശാഖന് പകരമായി പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ചിട്ടില്ല. അതേ സമയം അഭിഭാഷകനെന്ന നിലയിലാണ് വിഷയത്തില്‍ ഇടപെട്ടതെന്നും മധ്യസ്ഥത വഹിക്കുകയാണ് ചെയ്തതെന്നുമാണ് വൈശാഖന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: