കൊച്ചി: കേരളത്തിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഔദ്യോഗിക വേഷമായി സാരിക്ക് പുറമേ മറ്റ് വേഷങ്ങള്‍ക്കും അനുമതി. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഡ്രസ് കോഡ് കേരള ഹൈക്കോടതി പരിഷ്കരിച്ചു. ഇതുവരെ നിര്‍ബന്ധമാക്കിയിരുന്ന സാരിക്കും ബ്ലൗസിനും പുറമേ, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സല്‍വാര്‍ കമീസോ ബ്ലൗസ്/ഷര്‍ട്ട്, മുഴുവന്‍ നീളമുള്ള ട്രൗസര്‍/പാവാട എന്നിവ ധരിക്കാനുള്ള അനുമതിയുണ്ട്. ജുഡീഷ്യല്‍ ഓഫീസറുടെ അന്തസ്സിനു യോജിച്ചതുമായ കറുപ്പും വെളുപ്പും വസ്ത്രം ആയിരിക്കണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
മാറുന്ന കാലാവസ്ഥയും കോടതികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും കാരണം വനിതാ ജുഡീഷ്യല്‍ ഓഫീസര്മാര്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനാണ് ഡ്രസ് കോഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഡ്രസ് കോഡ് സംബന്ധിച്ച് തീരുമാനമെടുത്തത്.
വസ്ത്രധാരണത്തില്‍ മാറ്റം വരുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വനിതാ ഉദ്യോഗസ്ഥര്‍ കത്തയച്ചിരുന്നു. കാലാവസ്ഥയും വ്യക്തികളുടെ സൗകര്യവും പരിഗണിച്ച് ഔദ്യോഗിക വേഷമായ സാരിക്കൊപ്പം മറ്റ് വസ്ത്രങ്ങളും അനുവദിക്കണമെന്നായിരുന്നു വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ആവശ്യം. വിഷയം പരിശോധിക്കാന്‍ ജഡ്ജിമാരുടെ സമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും പിന്നാലെ ചേര്‍ന്ന ഫുള്‍ കോര്‍ട്ടും അംഗീകരിച്ചത്. സംസ്ഥാനത്ത് ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ 48 ശതമാനത്തോളം പേരും വനിതകളാണ്. അതായത്, 474 ജഡജിമാരില്‍ 229 പേരും സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: