ന്യൂദല്‍ഹി: ശബരിമലയില്‍ അന്നദാനം നടത്താന്‍ അനുമതിക്കായി അഖില ഭാരത അയ്യപ്പ സേവാ സംഘം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ശബരിമലയില്‍ അന്നദാനത്തിന് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
സുപ്രീം കോടതി പരിഗണിക്കേണ്ട കേസല്ല ഇതെന്നും ഹൈക്കോടതിയില്‍ തന്നെ തീര്‍പ്പാക്കണമെന്നും കോടതി വിശദീകരിച്ചു. അയ്യപ്പ സേവ സംഘത്തിന്റെ രണ്ട് വിഭാഗങ്ങളാണ് ഹര്‍ജി സമര്‍പ്പിച്ചത്. അഖില ഭാരത അയ്യപ്പാ സേവ സംഘത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി.ചിദംബരേഷ്, അഭിഭാഷക ആനി മാത്യു എന്നിവര്‍ ഹാജരായി.
ശബരിമല അന്നദാനത്തിന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നല്കിയ അനുമതി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി അന്നദാനം നടത്താന്‍ നല്കിയ അനുമതി റദ്ദാക്കിയത്. 2017 ല്‍ ഹൈക്കോടതി തന്നെ നല്കിയ അനുമതി റദ്ദാക്കിയായിരുന്നു പുതിയ ഉത്തരവ്.
ശബരിമല അയ്യപ്പ സേവ സമാജം എന്ന സംഘടന ശബരിമലയിലും പമ്പയിലും അന്നദാനത്തിന് അനുമതി തേടി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനം നിലവിലുളളപ്പോള് പുതിയ സംഘടനക്ക് അനുമതി നല്കാന് പാടില്ലെന്ന് വാദിച്ച് ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നു.ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതിനാല്‍ ശബരിമലയില്‍ ഭക്ഷ്യസുരക്ഷയുള്പ്പെടെ കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡിന്റെ അന്നദാനത്തില്‍ പങ്കാളികളാകുന്നതാണ് ഉചിതമെന്നും വാദിച്ചു. ഇത് പരിഗണിച്ച് ശബരിമല അയ്യപ്പ സേവ സമാജത്തിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നേരത്തെ നല്കിയ അനുമതിയും റദ്ദാക്കി.
എന്നാല്‍ വര്‍ഷങ്ങളായി ഭക്തരുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില ഭാരത അയ്യപ്പ സേവാ സംഘമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. അന്നദാനം മഹാദാനം എന്ന് ലക്ഷ്യമാണ് സംഘടനയുടേതെന്നും വിവിധ സംസ്ഥാനങ്ങളില്‍ അന്നദാനം നടത്തുന്നുണ്ടെന്നും സംഘടന ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രവര്‍ത്തനങ്ങളെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തന്നെ പലപ്പോഴും അംഗീകരിച്ചിട്ടുള്ളതാണെന്നും ദേവസ്വം ബോര്‍ഡിന്റെ ശബരിമലയിലെ നിരവധി പ്രവര്‍ത്തനങ്ങളില്‍ അയ്യപ്പ സേവാ സംഘം പങ്കാളികളാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അനുമതി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഈ ഹര്‍ജിയാണ് സുപ്രീം കോടതി ഇപ്പോള്‍ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: